തൊടുപുഴ :അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനം ഏറ്റ് 7 വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ സ്റ്റേ നീങ്ങി. രണ്ടാം പ്രതിയായിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷി ആക്കിയതിന് നിയമസാധുത ഇല്ല എന്ന പ്രതിഭാഗത്തിന്റെ വാദത്തെ തുടർന്ന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഇതിന്മേൽ കഴിഞ്ഞ 5 മാസമായി വാദം നടന്നു വരികയായിരുന്നു.

രണ്ടാം പ്രതിയെ മാപ്പുസാക്ഷി ആക്കിയതിൽ തെറ്റില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ച വിധിച്ചു. പ്രതിഭാഗം ഹൈക്കോടതിയിൽ നൽകിയ സ്റ്റേയിന്മേൽ വാദം നടക്കാത്തതിനാൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ ഇതുവരെ കുറ്റപത്രം വായിച്ചിട്ടില്ല. വിസ്തരിക്കാനുള്ള 50 ഓളം സാക്ഷികളുടെ പട്ടികയും ഇവരെ വിസ്തരിക്കേണ്ട തീയതിയും ഉൾപ്പെടെയുള്ള ഷെഡ്യൂൾ ലിസ്റ്റ് പ്രൊസിക്യൂഷൻ കോടതിയുടെ അനുമതിക്കായി മാസങ്ങൾക്ക് മുൻപെ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കുറ്റപത്രം പോലും വായിക്കാത്തതിനാൽ ഇതുവരെ വിചാരണ തുടങ്ങാനായില്ല.

2019 ഏപ്രിൽ 6 നാണ് ക്രൂര പീഡനം ഏറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്ന 7 വയസ്സുകാരൻ മരിച്ചത്. കുട്ടിയുടെ പിതാവിന്റെ മരണശേഷം പ്രതി അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു അരുൺ ആനന്ദ്. കുട്ടിയുടെ മൂത്ത സഹോദരൻ ദാരുണമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ച സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 4 വയസ്സുകാരനായ കുട്ടിയും 7 വയസ്സുകാരൻ ജേഷ്ഠനും ഇയാളുടെ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിക്ക് 19 വർഷം കഠിനതടവും 23.81 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.