ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് എതിരായ വാർത്തകൾ വിലക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്.

ഇത്തരം ഒരു നിർദ്ദേശവും കോടതികൾക്ക് നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. യുക്തിപരമായ വാദം ഉന്നയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഹർജിക്കാരനോട് നിർദേശിച്ചു അദാനി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകൻ എം എൽ ശർമ്മ നൽകിയ ഹർജി പരാമർശിച്ചപ്പോളാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ സ്ഥിരീകരിക്കാത്ത വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നതെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.

അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി സമിതി സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകുമെന്ന് കോടതി അറിയിച്ചു. ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാൻ പഠനത്തിനായുള്ളതാണ് സമിതി. സമിതിയെ കുറിച്ച് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ സുപ്രിം കോടതിയിൽ സമർപ്പിച്ചിരുന്നു. മുദ്രവച്ച കവറിൽ സർക്കാർ നൽകിയ പേരുകൾ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു.