കാസർകോട്: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വിചാരണക്ക് ഹാജരാകാതിരുന്ന മാതാവിനെ കോടതി വാറണ്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക കാട്ടുകുക്കെ പെർളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ(28)യെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതിയുടെ വാറണ്ട് പ്രകാരം ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ശാരദയെ റിമാന്റ് ചെയ്തു. വിചാരണക്ക് ഹാജരാകാതെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ ശാരദയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. സെപ്റ്റംബർ 14 മുതൽ കേസിന്റെ വിചാരണ കോടതിയിൽ നടക്കേണ്ടതായിരുന്നു. എന്നാൽ പ്രതി ശാരദ ഹാജരാകാതിരുന്നാൽ കോടതി വിചാരണ നിർത്തിവെക്കുകയും പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. സാക്ഷികൾ മാത്രമാണ് വിചാരണ വേളയിൽ ഹാജരായത്.

2020 ഡിസംബർ 4ന് രാവിലെ 9.15 മണിയോടെ ശാരദ തന്റെ കുഞ്ഞിനെ പെർളത്തടുക്കയിലെ ദേവസ്ഥാനം കെട്ടിടത്തിന്റെ മതിലിന് സമീപത്തുള്ള കിണറിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിൽ അറസ്റ്റിലായി റിമാണ്ടിൽ കഴിഞ്ഞിരുന്ന ശാരദക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു.കേസിന്റെ വിചാരണക്ക് ഹാജരാകണമെന്നത് അടക്കമുള്ള വ്യവസ്ഥകൾ പ്രകാരമാണ് ശാരദക്ക് ജാമ്യം അനുവദിച്ചിരുന്നത്.

2020 ഡിസംബർ നാലിന് രാവിലെ 9.15 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശാരദ തന്റെ കുഞ്ഞിനെ പെർളത്തടുക്ക കൊറഗതനിയ ദേവസ്ഥാനം കെട്ടിടത്തിന്റെ മതിലിന് സമീപത്തുള്ള കിണറിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബവീട്ടിൽ നിന്ന് മാറി താമസിക്കാൻ ശാരദ ആഗ്രഹിച്ചിരുന്നു.

എന്നാൽ ഭർതൃവീട്ടുകാർ ഇതിന് വിസമ്മതിച്ചു. സാത്വികിനെ പിരിയാനുള്ള വിഷമം കൊണ്ടാണ് വീട്ടുകാർ മാറിതാമസിക്കുന്നതിന് എതിര് നിന്നത്. കുടുംബവീട്ടിൽ നിന്ന് മാറിതാമസിക്കാൻ കുഞ്ഞ് തടസമാണെന്ന് കണ്ടതിനാലാണ് ശാരദ സാത്വികിനെ കൊലപ്പെടുത്തിയതെന്നാണ് ബദിയടുക്ക പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. കേസിൽ അറസ്റ്റിലായി റിമാണ്ടിൽ കഴിഞ്ഞിരുന്ന ശാരദക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു.