കാസർകോട്: ഭാര്യയെ വിറകു കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. ഇതേ സംഭവത്തിൽ തടയാൻ ചെന്ന മകളെ വിറക് കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചതിനു വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും 3 ലക്ഷം രൂപയും ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു.

കാഞ്ഞിരടുക്കം ആഞ്ഞിലിമൂട് ഗോപാലകൃഷ്ണനാണ് (71) കാസർകോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എ. മനോജ് ശിക്ഷ വിധിച്ചത്. 2019 ഡിസംബർ 2 നു കാഞ്ഞിരടുക്കത്ത് നടന്ന സംഭവത്തിൽ അമ്പലത്തറ പൊലീസ് ചാർജ് ചെയ്തതാണ് കേസ്.ഭാര്യ കല്യാണി അമ്മ (52)യാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കായിരുന്നു കാരണം. മകൾ ശരണ്യ ഇപ്പോഴും ചികിത്സയിലാണ്.

കൊലപാതക കുറ്റത്തിനു പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിന തടവ് അനുഭവിക്കണം. മകളെ പരുക്കേൽപ്പിച്ചതിനു 307, 326 വകുപ്പു പ്രകാരം 5 വർഷം വീതവും കഠിന തടവ് അനുഭവിക്കണം. 1 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 വർഷം വീതം കൂടി കഠിന തടവ് അനുഭവിക്കണം. 324 വകുപ്പ് പ്രകാരം 2 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം.

307, 326, 324 വകുപ്പ് പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് ആദ്യവും കൊലപാതകത്തിനുള്ള ജീവപര്യന്തം ശിക്ഷ പിന്നീടും അനുഭവിക്കണം. മകൾ ശരണ്യയ്ക്കു സർക്കാർ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനു ജില്ലാ നിയമ സേവന കേന്ദ്രത്തിനു നിർദ്ദേശം നൽകി. അമ്പലത്തറ എസ് ഐ ആയിരുന്ന കെ.പ്രശാന്താണ് കേസ് അന്വേഷിച്ചു കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ഗവ.പ്ലീഡർ ഇ.ലോഹിതാക്ഷൻ ഹാജരായി.