കാഞ്ഞങ്ങാട്: ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ ഉൾപ്പെടെ മൂന്ന് പോക്സോ കേസുകളിൽ 25 കാരനായ പ്രതിക്ക് കോടതി 189 കൊല്ലം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ മാസം അടൂറിൽ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 100 വർഷം ശിക്ഷ ലഭിച്ച പ്രതിക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു പോക്‌സോ കേസിൽ 104 വർഷം തടവ് ശിക്ഷ ലഭിച്ചതെന്ന് പിന്നലെയാണ് ഒരേ വ്യക്തിക്ക് തന്നെ മൂന്ന് വ്യത്യസ്ത കേസുകളിൽ വലിയ തടവ് ശിക്ഷ ലഭിക്കുന്നത്. ബളാൽ അരിങ്കല്ലിലെ താഴത്ത് വീട്ടിൽ ടി.ജി. സുധീഷ് എന്ന പാപ്പുവിനെയാണ് ഹോസ്ദുർഗ്കോടതി ശിക്ഷിച്ചത്. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസുകളിലാണ് ശിക്ഷ. മൂന്ന് കേസുകളിലും ഒരേ ദിവസം ഒരേ കോടതി വിധി പറയുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 19 വർഷം തടവും 45000രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും ശിക്ഷയും വിധിച്ചു. 22 ഓഗസ്റ്റ് 6 ന് 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. 14 വയസ്സുള്ള ആൺകുട്ടിയെയാണ് സുധീഷ് പീഡിപ്പിച്ചത്. പോക്സോ ആക്ട് പ്രകാരവും, ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്‌കുമാറാണ് ഈ കേസിൽ ഉൾപെടെ മൂന്ന് കേസുകളിലും ഇന്ന് ശിക്ഷ വിധിച്ചത്. കുട്ടി ഫുട്ബോൾ കളി കഴിഞ്ഞ് റോഡിൽ കൂടി വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നു പോകവെ പ്രതി സ്‌കൂട്ടറിൽ കയറ്റി കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ തല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധിയുണ്ടായത്.

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസർ സരിത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വെള്ളരിക്കുണ്ട് സബ് ഇൻസ്‌പെക്ടർ ആയിരുന്ന എംപി.വിജയ കുമാർ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് കേസുകളിലുംഅന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ മൂന്ന് കേസുകളിലും ഹാജരായി.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മറ്റൊരു കേസ്സിലാണ് പ്രതിയെ 96 വർഷം തടവിനും 215000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 9 മാസം അധിക തടവിനും ശിക്ഷ അനുഭവിക്കണം. 2019 വർഷത്തിൽ 12 വയസ്സ്‌കാരനെ പീഡിപ്പിച്ച കേസിലാണ് സുധീഷിനെ ശിക്ഷിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പീഡിപ്പിച്ച കേസിലാണ് വിധി. കുട്ടിയുടെയും പ്രതിയുടെയും വീട്ടിൽ വച്ച് പല തവണ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനു വിധേയമാക്കുകയും സംഭവം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി. വെള്ളരിക്കുണ്ട് പൊലീസ് ആണ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിൽ 74 വർഷം തടവ് ശിക്ഷയാണ് പ്രതിക്കെതിരെ വിധിച്ചത്. 145000 രൂപ പിഴയും, പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ 13മാസം അധിക തടവിനും ശിക്ഷ വിധിച്ചു. 2021-22 വർഷത്തിൽ 7 വയസ് പ്രായമുള്ള പെൺ കുട്ടിയെ പീഡിപ്പിച്ച കേസിലാണ് സുധീഷിനെ ശിക്ഷിച്ചത്. അധ്യയന സമയത്ത് പെൺകുട്ടിയെ കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പ്രതിയുടെ വീട്ടിൽ വച്ച് പല ദിവസങ്ങളിൽ ബലാൽസംഗം ചെയ്തു. പിന്നീട് ജലനിധി പമ്പ് ഹൗസിന് ഉള്ളിൽ വെച്ചും കാട്ടിനടുത്ത് വെച്ചും പെൺകുട്ടിയെ പലതവണ ലൈംഗിക അതിക്രമത്തിന് വിധേയമാക്കി. പീഡനവിവരം വീട്ടുകാരോട് പറഞ്ഞാൽ കൊല്ലും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലാണ് ഈ കേസും രജിസ്റ്റ്രർ ചെയ്തത്.