കൊച്ചി: ടി പി കേസ് പ്രതികൾക്ക് വധശിക്ഷയില്ല. എന്നാൽ, പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയർത്തി. ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 1,2,3,5,7 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. ഒന്നുമുതൽ 8 വരെ പ്രതികൾക്കും 11 ാം പ്രതിക്കും 20 വർഷം കഠിന തടവും വിധിച്ചു.

നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാംപ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. 2044 വരെ, അഥവാ 20 വർഷം ഈ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, കെ ഷിനോജ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇരട്ട ജീവപര്യന്തം കിട്ടിയവർക്ക് 20 വർഷം പരോൾ ഇല്ല. പുതുതായി കൊലപാതക ഗൂഢാലോചനയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെ കെ കൃഷ്ണൻ (മുൻ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുൻ ലോക്കൽ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.

അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. എന്നിരുന്നാലും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്.കേസിൽ പ്രതികൾക്കുള്ള പിഴയും കോടതി ഉയർത്തിയിട്ടുണ്ട്. ഓരോ പ്രതിയും ഒരുലക്ഷം രൂപവീതം പിഴ അടയ്ക്കണം. കെ.കെ. രമയ്ക്ക് ഏഴരലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതൽ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാർ (കിർമാണി മനോജ്), എൻകെ സുനിൽ കുമാർ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഢാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ (ട്രൗസർ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.

ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾ ഏഴാം പ്രതി എന്നിവർക്ക് കൊലപാതക ഗൂഢാലോചന കൂടി ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസിലെ ഒൻപത് പ്രതികൾക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം.

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യമുണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ കാരണമെന്താണെന്ന് കോടതി ആരാഞ്ഞു. ടി പി വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദത്തിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം.പ്രതികളായ കെ കെ കൃഷ്ണനും ജ്യോതി ബാബുവും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ളവരാണ്. മറ്റുള്ള പ്രതികൾക്ക് മാനസാന്തരത്തിന് സാദ്ധ്യതയില്ലേ? വിധി പറയുമ്പോൾ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. വധശിക്ഷ നൽകുന്നത് അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണെന്നും കോടതി പറഞ്ഞു.

പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തുമടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. കെ കെ കൃഷ്ണൻ നടത്തിയ പ്രസംഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നുമുതൽ ഏഴുവരെ പ്രതികൾക്കെതിരെ വേറെയും കേസുകളുണ്ടായിട്ടുണ്ട്. പ്രതികൾ മാനസാന്തരപ്പെടാൻ യാതൊരു സാദ്ധ്യതയുമില്ല. അതിക്രൂരമായ കൊലപാതകമാണ് നടന്നത്. പെട്ടെന്നുള്ള വികാരത്തിന് പുറത്തുനടന്ന കൊലപാതകമല്ല, മറിച്ച് ആസൂത്രിതമായാണ് നടന്നത്. കൊല നടത്തിയത് സിപിഎം അനുഭാവികളാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അസാധാരണമല്ലെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചു. അതുകൊണ്ട് ടിപി ചന്ദ്രശേഖരൻ വധം അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ല. രാഷ്ട്രീയ കൊലപാതകം അസാധാരണം അല്ലെന്ന വാദം അംഗീകരിക്കാൻ ആകില്ലെന്നു കോടതി തിരിച്ചടിച്ചു. പരോളിൽ പുറത്തിറങ്ങുന്നവർ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി, പിന്നെ എങ്ങനെ ഇത്തരം ആളുകൾക്ക് വീണ്ടും പരോൾ നൽകിയെന്നും സർക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു.

ഇതിനിടെ പ്രതികളിലൊരാളായ കെ സി രാമചന്ദ്രനെതിരെയുള്ള ജയിൽ അധികൃതരുടെ റിപ്പോർട്ടും പുറത്തുവന്നു. ജയിൽവാസം അനുഭവിച്ച് ദീർഘകാലം കഴിഞ്ഞിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോർട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിക്ക് കൈമാറിയിരുന്നു.