കൊച്ചി: കേരളാ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സിസാ തോമസിനു നൽകിയ ഗവർണറുടെ നടപടി ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്നും ഗവർണർ നടത്തിയ നിയമനം ചോദ്യംചെയ്യാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി ഫയലിൽ സ്വീകരിക്കുകയായിരുന്നു.

സാങ്കേതിക സർവ്വകലാശാല വി സി യുടെ താത്കാലിക നിയമനം നിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്നാണ് സർക്കാർ ഹർജിയിലെ ആവശ്യം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ നിയമപരമായി പ്രശ്നമുണ്ടെന്നും സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടർന്ന് മറുപടി നൽകാൻ ഗവർണർ സാവകാശം തേടി.

കേസുമായി ബന്ധപ്പെട്ട യുജിസിയടക്കമുള്ള എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. സർവകലാശാലാ ഭരണ സംവിധാനങ്ങളിലെ തർക്കങ്ങൾ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വി സി സ്ഥാനത്തേക്ക് സർക്കാർ നിർദേശിച്ചവരുടെ പേരുകളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈസ് ചാൻസലർ സ്ഥാനം ഒഴിഞ്ഞ് കിടക്കുമെന്ന കാരണം ചുണ്ടിക്കാട്ടി താത്കാലിക നിയമനത്തിന് കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നില്ല. വൈസ് ചാൻസലറെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണ്. സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമിച്ചത്. നിയമവിരുദ്ധമായിട്ടാണ് ഈ നിയമനം. അതുകൊണ്ടുതന്നെ ഇത് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ഹർജിയിലെ ആവശ്യം.

വി സി നിയമനത്തിനായി സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കെടിയു വിസിയുടെ ചുമതല നൽകിയത്.