അടൂർ: ഒരു കേസിന്റെ മൊഴി എടുക്കുന്നതിനിടെ പെൺകുട്ടി പൊലീസിനോട് പറഞ്ഞത് എട്ടു വർഷം മുൻപ് നടന്ന ലൈംഗിക പീഡനത്തിന്റെ കഥ. അന്ന് നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ടു വർഷത്തിന് ശേഷമെടുത്ത കേസിൽ പ്രതിക്ക് 60 വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.

പന്തളം തെക്കേക്കര പൊങ്ങലടി പറന്തൽ വെട്ടുകാല മുരുപ്പേൽ സതീഷിനെ(44)യാണ് അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. നാലാം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിയെ 2013 ജനുവരി മുതലാണ് സതീഷ് പീഡിപ്പിച്ചത്. അതിജീവിതയുടെ പിതാവിനൊപ്പം മദ്യപിച്ചതിന് ശേഷമായിരുന്നു പീഡനം.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴി കൊടുക്കുമ്പോഴാണ് കുട്ടി ഈ വിവരം പൊലീസിനോട് പറഞ്ഞത്. 2021 ൽ അടൂർ എസ്.എച്ച്.ഓ ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിതാജോൺ ഹാജരായി. ഐ.പി.സിയും പോക്സോ ആക്ടും പ്രകാരമാണ് കോടതി 60 വർഷം ശിക്ഷ വിധിച്ചത്. ഒന്നിച്ച് അനുഭവിച്ചാൽ മതിയാകുമെന്നതിനാൽ 30 വർഷമാണ് ശിക്ഷാ കാലാവധി. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ടു വർഷം അധികമായി ശിക്ഷ അനുഭവിക്കണം