ന്യൂഡൽഹി: വിദ്യാർത്ഥിനികൾക്കും വനിതാ ജീവനക്കാർക്കും ആർത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇതു സർക്കാർ നയത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സർക്കാർ നയത്തിൽ കോടതിക്കു നിർദ്ദേശം നൽകാനാവില്ല. ആർത്തവ അവധി ആവശ്യം ഉന്നയിച്ചുകൊണ്ടു ഹർജിക്കാർക്കു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു നിവേദനം നൽകാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഡൽഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ പതിനാലാം വകുപ്പ് അനുസരിച്ചുള്ള നടപടിക്കു സർക്കാരുകൾക്കു നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

നേരത്തെ ആർത്തവ അവധി സംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ, ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി. കേരളത്തിലെ സർവകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച പശ്ചാത്തലത്തിൽ ആയിരുന്നു ചോദ്യം.