കൊച്ചി: കടവന്ത്രയില്‍ മദ്യപിക്കാന്‍ എത്തിയ യുവാവ് ഹോട്ടലിന് മുകളില്‍ നിന്ന് യുവാവ് ചാടിമരിച്ചു. പൊന്നുരുന്നി സ്വദേശിയായ ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് കടവന്ത്രയിലെ ഹോട്ടലിന് മുകളില്‍നിന്ന് ചാടിയത്. ഇന്ന് രാവിലെ കടവന്ത്ര ജംക്ഷനിലെ ഒലീവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ ആയിരുന്നു സംഭവം. എതിര്‍വശത്തെ കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരിയാണ് യുവാവ് ബാറിന് മുകളില്‍ നിന്ന് ചാടിയത് ആദ്യം കണ്ടത്.

ചാട്ടത്തില്‍ ക്രിസിന്റെ കാല്‍ വേര്‍പ്പെട്ടു പോയി. ഇയാളുടെ കയ്യില്‍ നിന്ന് ഇംഗ്ലിഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 'All good things must come to an end, and when my good thing dies, I too shall die with it' (എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരവസാനമുണ്ട്. എന്റെ നല്ല കാര്യങ്ങള്‍ മരിക്കുമ്പോള്‍ ഞാനും അതിനൊപ്പംമരിക്കും..') എന്നാണ് കുറിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെ ഹോട്ടലിലെത്തിയ ക്രിസ് ജോര്‍ജ് നേരേ മുകള്‍നിലയിലേക്ക് പോയി താഴേക്ക് ചാടുകയായിരുന്നു. ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നില്ലെന്നാണ് വിവരം. ഏറ്റവും മുകളില്‍ ബാര്‍ ഉള്ളതിനാല്‍ ഹോട്ടലില്‍ താമസിക്കാത്തവര്‍ മുകളിലേക്ക് പോകുന്നത് സാധാരണമാണെന്ന് ജീവനക്കാര്‍ പറയുന്നു. മുമ്പ് ഹോട്ടലില്‍ പാടാനായി ക്രിസ് എത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.

പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇയാള്‍. മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. ക്രിസിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികമായൊന്നും തോന്നിയിരുന്നില്ലെന്നാണ് വീട്ടുകാരും പറയുന്നത്. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.