പമ്പ: ശബരിമല തീർത്ഥാടന പാതകളിൽ സഹായം നൽകുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാനും മൊബൈൽ ആപ്പ് നിർമ്മിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പമ്പയിലെ ശ്രീരാമസാകേതം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തീർത്ഥാടകർക്ക് വൈദ്യസഹായം, കുടിവെള്ളം, കാനനപാതയിലെ സൂക്ഷിക്കേണ്ട സ്ഥലങ്ങൾ, വന്യമൃഗങ്ങൾ കാണപ്പെടുന്ന സ്ഥലങ്ങൾ, മറ്റ് സഹായക കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയതാവും ആപ്പ്. തീർത്ഥാടകർക്ക് ആപ്പിലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും സൗകര്യമൊരുക്കും.അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ആപ്പ് നിർമ്മിക്കാൻ തീരുമാനമായത്.

വനം വകുപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണ്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. മനുഷ്യ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനവും ശബരിമലയിൽ ഒരുക്കും. ളാഹ മുതൽ പമ്പ വരെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന റാപ്പിഡ് റസ്‌പോൺസ് ടീമിനെ നിയോഗിക്കും.

എമർജൻസി മെഡിക്കൽ സെന്ററുകൾ, എക്കോ ഷോപ്പുകൾ എന്നിവയും പ്രവർത്തിക്കും. കാനന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കും.പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.ഇക്കോ ഗാർഡ്, എലിഫന്റ് സ്‌ക്വാഡ്, സ്‌നേക് സ്‌ക്വാഡ് എന്നിവരെയും നിയമിക്കും. ഉദ്യോഗസ്ഥർ മാസ്‌ക് ധരിച്ചിരിക്കണം. ദേവസ്വം പ്രതിനിധി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സംയുക്ത പരിശോധന നടത്തി ഇനിയും അപകടകരമായ നിലയിൽ നിലനിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.

തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവർത്തനമാവണം വനം വകുപ്പിന്റേത്. മാതൃകാപരമായ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ നടത്തി തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.