തൊടുപുഴ:മുട്ടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. ഇന്ന് ഉച്ച കഴിഞ്ഞ് 3.15 നാണ് അപകടം. മുട്ടം - മൂലമറ്റം റൂട്ടിൽ വൈദ്യുതി സബ് സ്റ്റേഷന് സമീപത്താണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. മൂലമറ്റത്തു നിന്നും തൊടുപുഴയ്ക്ക് വന്ന സ്വകാര്യ ബസും മുട്ടം ഭാഗത്ത് നിന്ന് ശങ്കരപ്പിള്ളി ഭാഗത്തേക്ക് വന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് തെറിച്ച് വന്ന കാർ തൊട്ടുപിന്നിൽ വന്ന സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ തൊട്ടടുത്ത പറമ്പിലേക്ക് തെറിച്ച് വീണു.

അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ കോളപ്ര നെല്ലംകുഴിയിൽ വർഗീസ് (വക്കച്ചൻ - 70), കാർ ഓടിച്ചിരുന്ന മുട്ടം പച്ചിലാംകുന്ന് മ്ലാക്കുഴിയിൽ സെബി, ബസ് യാത്രക്കാരായ 4 പേർക്കുമാണ് പരിക്കേറ്റത് . ഈ സമയം ഇത് വഴി വന്ന തൊടുപുഴ തഹസീൽദാർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അപകടത്തിൽ പരിക്ക് പറ്റിയവരെ തൊടുപുഴയിലുള്ള ആശുപത്രിയിൽ ഉടൻ എത്തിച്ചു.

ഇന്നോവ കാർ റോഡരുകിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. സ്ഥലത്ത് എത്തിയ മുട്ടം എസ് ഐ പി. കെ. ഷാജഹാൻ, എസ് സി പി ഒ പ്രദീപ്,സി പി ഒ ലിജു എന്നിവരുടെ നേതൃത്വത്തിൽ വാഹന ഗതാഗതം പുനഃസ്ഥാപിച്ച് മേൽ നടപടികൾ സ്വീകരിച്ചു. പൊട്ടിയ ചില്ലുകളും വാഹനാവശിഷ്ടങ്ങളും പൊലീസും നാട്ടുകാരും ചേർന്ന് റോഡിൽ നിന്ന് നീക്കം ചെയ്ത് വൃത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിയിലെ പരിപാടി കഴിഞ്ഞ് ഇത് വഴി പോകുന്നതിന്റെ ഏതാനും മിനിറ്റ് മുൻപാണ് അപകടം നടന്നത്. അപകടം നടന്ന് അൽപസമയത്തിനകം മുഖ്യമന്ത്രി ഇതുവഴി കടന്നു പോയി.