കാസർകോട് / കണ്ണൂർ : കാസർകോടും കണ്ണൂർ ജില്ലയിലുമായി വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാസർകോട് ജില്ലയിലെ അഡൂരിലും കണ്ണൂരിലെ കണ്ണപുരത്തും തളിപ്പറമ്പിലുമാണ് അപകടം ഉണ്ടായത്. കാസർകോട് ഇന്നോവ കാർ മരത്തിലിടിച്ചപ്പോൾ, കേരള-കർണാടക അതിർത്തിയിലെ സംസ്ഥാന പാതയിലാണ് നിയന്ത്രണം വിട്ട കാർ മരത്തിലിടച്ച് ദുരന്തം നടന്നത്.

കണ്ണപുരത്ത് മിനി ലോറിയും സ്‌കൂട്ടറും കൂട്ടിമുട്ടി. തളിപ്പറമ്പിൽ സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ചുമായിരുന്നു അപകടം. അമ്മയും പിഞ്ചുകുഞ്ഞുമാണ് കാസർകോട് കൊല്ലപ്പെട്ടത്. അഡൂർ പരപ്പയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ടായിരുന്നു അപകടം. ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.കണ്ണൂർ കണ്ണപുരം മൊട്ടമ്മലിലാണ് മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചത്.

ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷ്ണൻ (74), കൂളിച്ചാൽ സ്വദേശി തറോൽ ജയരാജൻ(51) എന്നിവരാണ് മരിച്ചത്. തളിപ്പറമ്പ് എഴാംമൈലിലാണ് സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച് അപകടം ഉണ്ടായത്. എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ഈ അപകടത്തിൽ മരിച്ച മിഫ്സലു റഹ്മാൻ. പരിയാരം മെഡിക്കൽ കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു.