കാസർകോട്/ വെള്ളരിക്കുണ്ട്: ഉംറ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ യുവാവ് മുങ്ങി. സംഭവത്തിൽ പണം നഷ്ടമായ നീലേശ്വരം പരപ്പ ക്ലായിക്കോട്ടെ ജമീലയുടെ പരാതിയിൽ ക്ലായിക്കോട്ടെ അബ്ദുൽ റൗഫിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

ജമീലയ്ക്ക് 80,000 രൂപയാണ് നഷ്ടമായത്. സമാന രീതിയിൽ അബ്ദുൽ റൗഫ് നിരവധി പേരിൽ ഉംറ വിസ വാഗ്ദാനം ചെയ്ത് എൺപതിനായിരം രൂപ മുതൽ ലക്ഷം രൂപ വരെ വാങ്ങിയിരുന്നു. പണം വാങ്ങിയവരോട് യാത്രയ്ക്കുള്ള ഒരുക്കങ്ങളുമായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തണമെന്നു ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പണം നൽകിയവരെല്ലാം യാത്രയ്ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കി വിമാനതാവളത്തിലെത്തി.

അബ്ദുൽ റൗഫിനെ കാണാത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. സ്വിച്ച് ഓഫാണെന്നായിരുന്നു മറുപടി. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതാണെന്ന കാര്യം പണം നൽകിയവർക്കുണ്ടായത്. നാട്ടിൽ തിരിച്ചെത്തിയതിനുശേഷമാണ് പൊലീസിൽ പരാതി നൽകിയത് പണം നൽകിയ 14 പേരുടെ പാസ്പോർട്ടുമായാണ് അബ്ദുൽ റൗഫ് മുങ്ങിയത്. ഇയാളെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്