കാസർകോട്: ഉപ്പള ഹിദായത്ത് നഗറിൽ എസ് ഐയെയും പൊലീസുകാരെയും ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയടക്കം മൂന്നു പ്രതികൾ കീഴടങ്ങി. കാലിയ റഫീഖ് കൊലക്കേസ് പ്രതി ഉപ്പളയിലെ നൂറലി, അഫ്‌സൽ, സത്താർ എന്നിവരാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

രണ്ടാഴ്‌ച്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി കാല പട്രോളിങ് നടത്തുകയായിരുന്ന എസ് ഐ പി അനൂപ്, സിവിൽ പൊലീസ് ഓഫീസർ കിഷോർ എന്നിവർക്കു നേരെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസെടുത്ത പൊലീസ് ജില്ലാ പഞ്ചായത്തംഗവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജോയന്റ് സെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൽ റഹ്‌മാനെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു.

ഇതിനു പിന്നാലെ മുഖ്യ പ്രതികളിൽ ഒരാളായ റഷീദ് ഗൾഫിലേയ്ക്ക് കടന്നു. മറ്റു പ്രതികൾ മുംബൈയിലേയ്ക്കും രക്ഷപ്പെട്ടു. അറസ്റ്റിലായ അബ്ദുൾ റഹ്‌മാനു ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മൂന്നു പ്രതികളും മഞ്ചേശ്വരത്തെത്തി കീഴടങ്ങിയത്. ഗൾഫിലേയ്ക്കു കടന്ന പ്രതിയെ നാട്ടിൽ തിരിച്ചത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട് .മർദ്ദനത്തിൽ എസ്‌ഐക്ക് സാരമായി പരിക്കേറ്റിരുന്നു.