ആലുവ: ലഹരിക്കെതിരെ പ്രതിരോധത്തിന്റെ കോട്ട തീർത്ത് റൂറൽ ജില്ലാ പൊലീസ്. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധങ്ങളായ പദ്ധതികളാണ് ജില്ലയിൽ നടന്നു വരുന്നത്. അഞ്ച് സബ് ഡിവിഷനുകളിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ പരിധികളിലും ലഹരിക്കെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ക്യാമ്പയിനുകൾ , സൈക്കിൾ - ബൈക്ക് റാലികൾ, ഫുട്‌ബോൾ, വടം വലി, കാരംസ്, ചെസ്, വോളി ബോൾ മത്സരങ്ങൾ, വനവാസ മേഖലകളിൽ ക്ലാസുകൾ, ഫ്‌ളാഷ് മോബ്, റാലികൾ, മനുക്ഷ്യ ചങ്ങല , ലഹരി വിരുദ്ധ പ്രതിജ്ഞ, ഡ്രൈവർമാർക്ക് ക്ലാസുകൾ, പോസ്റ്റർ പ്രചരണം, ലഹരി വിരുദ്ധ ദീപം തെളിക്കൽ, ക്ലബുകൾ സന്നദ്ധ സംഘടനകൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികൾ തുടങ്ങിയവ നടന്നു വരുന്നു.

മുനമ്പം പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വെളിച്ചവുമായി വീട്ടിലേക്ക് എന്ന പരിപാടി ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കുഴുപ്പിള്ളി പള്ളിപ്പുറം പഞ്ചായത്തുകളിലെ 36 വാർഡുകളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ ദിവസവും വൈകുന്നേരങ്ങളിൽ ഓരോ വാർഡുകളിലുള്ളവർ ഒത്തുകൂടി മെഴുകുതിരി കത്തിച്ച് ലഹരിക്കെതിരെ നാടിനെ ഉണർത്തി ഇടവഴികളിലൂടെ ഒരു യാത്ര .

തുടർന്ന് പ്രഭാഷണവും , പ്രതിജ്ഞയും കലാപരിപാടികളും നടന്നു. യോദ്ധാവ് ഓപ്പറേഷന്റെ ഭാഗമായി ഈ കാലയളവിൽ നിരവധി മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. എ.എസ്‌പി അനുജ് പലിവാൽ, അഡീഷണൽ എസ്‌പി ടി.ബിജി ജോർജ്. ഡി.വൈ.എസ്‌പി മാരായ പി.പി.ഷംസ് , പി.കെ.ശിവൻ കുട്ടി, എം.കെ.മുരളി, ജെ.അജയ് നാഥ്, മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ മറ്റ് പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.