പത്തനംതിട്ട: ജല ടൂറിസത്തിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് ആറന്മുളയിൽ തുടക്കമായി. ഇറിഗേഷൻ, ടൂറിസം ഡിപ്പാർട്ട്മെന്റ്, തദ്ദേശസ്വയം ഭരണ വകുപ്പ് എന്നിവർ സംയുക്തമായാണ് പഠനം നടത്തുന്നത്. ഒരു മാസത്തോളം നീളുന്ന പരിശോധന കാലയളവിൽ റൂട്ട് നിർണയം, ചെളിനീക്കം സംബന്ധിച്ച സാധ്യതാ പഠനം, ആറന്മുളയിലെ പ്രധാന ടൂറിസം സ്പോട്ടുകൾ തിരിച്ചറിയൽ, ജെട്ടികൾക്കായുള്ള സ്ഥലം കണ്ടെത്തൽ, പാരിസ്ഥിതിക ആഘാത പഠനം അടക്കമുള്ള പ്രവൃത്തികളായിരിക്കും നടക്കുക. റോഡ് മാർഗം ജെട്ടികളെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച പഠനവും ഇതോടൊപ്പം നടത്തും.

ഇടശേരിമല കളപ്പുരകടവ്, തോട്ടപ്പുഴശേരി, ആഞ്ഞിലിമൂട്ടിൽകടവ്, വിളക്കുമാടം കടവ്, മാലക്കര വാട്ടർ കമ്മിഷൻ കേന്ദ്രം, ആറാട്ടുപുഴ, പുത്തൻകാവ്, മിത്രമഠം കടവ്, ചെങ്ങന്നൂർ തുടങ്ങി 13 സ്ഥലങ്ങളിൽ ജെട്ടി പണിയുന്നതിന് സ്ഥലം കണ്ടെത്തി. കോയിക്കൽ കടവ് മുതൽ പരപ്പുഴക്കടവ് വരെ ബോട്ട് ഗതാഗതത്തിന് ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടും. സ്ഥല പരിശോധനയിൽ ഇറിഗേഷൻ വകുപ്പ്, ടൂറിസം ഡിപ്പാർട്ട്മെന്റ്, തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ആറന്മുള വികസന സമിതി പ്രസിഡന്റ് പി.ആർ. രാധാകൃഷ്ണൻ, പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആർ.പിള്ള, ആറന്മുള ക്ഷേത്രം അഡ്‌മിനിസ്ട്രേറ്റിവ് ഓഫീസർ വി.ജയകുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡി.ടി.പി.സി. സെക്രട്ടറി സതീഷ് മിറാൻഡ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.

പമ്പാ നദി മുഖ്യ ആകർഷണ കേന്ദ്രമാക്കി ഉൾനാടൻ ജലഗതാഗതം രണ്ടു ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടാണ് യാഥാർഥ്യമാവുക. 8.5 കിലോമീറ്റർ ദൈർഘ്യമുള്ള ആറന്മുള-ചെങ്ങന്നൂർ ഉൾനാടൻ ജലപാതയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ആറന്മുള കേന്ദ്രമാക്കി ഒരു മണിക്കൂർ ബോട്ടുയാത്രയും ആറാട്ടുപുഴ വരെയാണെങ്കിൽ വരട്ടാറിന്റെ ഉത്ഭവ സ്ഥാനംവരെ മൂന്നുമണിക്കൂർ യാത്രയും സഞ്ചാരികൾക്ക് നടത്താൻ കഴിയും. ആലപ്പുഴയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് മുൻപ് യാത്രാബോട്ട് സർവീസുണ്ടായിരുന്നു. ചെങ്ങന്നൂർ ഇറപ്പുഴകടവിൽ ബോട്ട് ജെട്ടിയുമുണ്ട്. കാലക്രമേണെ യാത്രാ ബോട്ടുകൾ നഷ്ടത്തിലായതോടെ ചെങ്ങന്നൂരിലേക്കുള്ള ജലയാത്രയും നിർത്തിവച്ചു.

ആറന്മുള - ചെങ്ങന്നൂർ പാതയിൽ മാലക്കര, ഇടയാറന്മുള, ആറാട്ടുപുഴ, എന്നിവയാണ് നിർദ്ദിഷ്ട ജെട്ടികൾ. ആറന്മുള-ചെങ്ങന്നൂർ ജലഗതാഗത പാത യാഥാർഥ്യമാകുന്നതോടെ വിനോദസഞ്ചാരത്തിന് സാധ്യത ഏറും. നിലവിൽ ആറന്മുള കച്ചേരിപ്പടിക്കു മുകൾഭാഗത്തുള്ള കോയിക്കൽ കടവു വരെ ബോട്ടുകൾക്ക് വരാനാകും. ബോട്ടുയാത്ര യാഥാർഥ്യമാകുന്നതോടൊപ്പം ബോട്ടുജെട്ടികളും തീരങ്ങളിൽ ഉണ്ടാകും. ആഞ്ഞിലിമൂട്ടിൽ കടവിൽ ഇറിഗേഷൻ വകുപ്പിന്റെ പുറമ്പോക്ക് ഉള്ളതിനാൽ ബോട്ടു ജെട്ടി നിർമ്മാണത്തിന് ഉപയോഗപ്പെടുത്താനാകും. യാഥാർഥ്യമായാൽ ആലപ്പുഴ നിന്നും ആറന്മുള വരെ ജലപാത ഉപയോഗിക്കാൻ കഴിയും.

ആലപ്പുഴയിലെ ഉൾനാടൻ പ്രദേശങ്ങളായ റാണി, ചിത്തിര മാർത്താണ്ഡം പാടശേഖരങ്ങൾ ഉൾപ്പെട്ട പാത പോലെ ആറന്മുള - ചെങ്ങന്നൂർ പാതയും വിനോദ സഞ്ചാരികൾക്ക് ഇഷ്ടമാകുമെന്നാണ് വിലയിരുത്തൽ. പാരമ്പര്യവും ചരിത്രവും ഭക്തിയും ഉൾപ്പെട്ട പദ്ധതിയായി ഇതുമാറുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ആറന്മുളയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പാർഥസാരഥി ക്ഷേത്രം,വാസ്തു വിദ്യാഗുരുകുലം, പള്ളിയോടം, ആറന്മുള കണ്ണാടിയുടെ നിർമ്മാണം,തിരുവോണത്തോണി, മാരാമൺ കൺവൻഷൻ നഗർ, പുരാതന ക്രൈസ്തവദേവാലയങ്ങൾ, സി. കേശവൻ സ്‌ക്വയർ, മധ്യതിരുവിതാംകൂറിന്റെ തനതായ സദ്യകൾ എന്നിവയും പരിചയപ്പെടാൻ കഴിയും. ആറന്മുളയിൽനിന്നും വാഹനത്തിൽ കോന്നിയിലേക്കുള്ള യാത്രയും വിഭാവനം ചെയ്യുന്നുണ്ട്. കോന്നിയുടെ വനദൃശ്യങ്ങളും വെള്ളച്ചാട്ടവും പദ്ധതിയുടെ ഭാഗമാക്കാൻ ഇതിലൂടെ കഴിയും.