ചെങ്ങന്നൂർ: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. മുളക്കുഴ കാരയ്ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതിൽ വീട്ടിൽ കെ.ജി. ജയന്തിക്കാണ് (48) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ജയന്തിയുടെ കാരയ്ക്കാട്ടുള്ള വീട്ടിലായിരുന്നു സംഭവം. നെഞ്ചത്തും വയറ്റിലും കുത്തേറ്റ ജയന്തിയെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

ജയന്തി ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം മാസങ്ങളായി കാരയ്ക്കാട്ടുള്ള സ്വന്തം വീട്ടിലാണ് താമസം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുളക്കുഴ പെരിങ്ങാല പൂതംകുന്ന് വീട്ടിൽ പി.എൻ. പ്രസന്നനെ (58) ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസന്നനെതിരെ ചെങ്ങന്നൂർ കോടതിയിൽ പോക്‌സോ കേസ് നിലവിലുണ്ട്. 25 വർഷമായി വിദേശത്തായിരുന്ന പ്രസന്നൻ കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലുണ്ട്. സമ്പാദിച്ച സ്വത്തുക്കളെല്ലാം ഭാര്യ കൈവശപ്പെടുത്തിയതായിട്ടാണ് ബന്ധുക്കൾ പറയുന്നത്.

ഭാര്യയുടെ പരാതിയെ തുടർന്ന് പ്രസന്നന്റെ സ്വത്തുക്കളെല്ലാം കോടതി അറ്റാച്ച് ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തെന്നും സിഐ ജോസ് മാത്യു പറഞ്ഞു.