കണ്ണൂർ: മട്ടന്നൂർ ജുമാമസ്ജിദ് പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട മുസ് ലിം ലീഗ് സംസ്ഥാനസെക്രട്ടറി അബ്ദുറഹ് മാൻ കല്ലായി ഉൾപ്പെടെ മൂന്നുപേർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. തലശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി മൃദുലയാണ് ജാമ്യം അനുവദിച്ചത്.

മട്ടന്നൂർ മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്നു അബ്ദുറഹ്മാൻ കല്ലായി. നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം.സി കുഞ്ഞമ്മദ്, സെക്രട്ടറി യു. മഹറൂഫ് എന്നിവരാണ് കേസിൽ മുൻകൂർ ജാമ്യം ലഭിച്ച മറ്റുള്ളവർ. മൂന്നുപേരും 26 ന് മട്ടന്നൂർ പൊലിസ് സ്റ്റേഷനിൽ ഹാജരാകണം, രാജ്യം വിടാൻ പാടില്ല, പാസ്‌പോർട്ട് പൊലിസ് സ്റ്റേഷനിലൊ കോടതിയിലൊ ഹാജരാക്കണം എന്നിവയാണ് ഉപാധികൾ.

പള്ളി കമ്മിറ്റിയംഗമായ മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എംപി ഷമീറിന്റെ പരാതിയിൽ മട്ടന്നൂർ പാെലിസാണ് കേസെടുത്തത്. വഖഫ് ബോർഡിന്റെ അനുമതിയും ടെൻഡറും കൂടാതെ 9.78 കോടി രൂപ പള്ളി നിർമ്മാണത്തിനായി ചെലവഴിക്കുകയും ബില്ലുകളിൽ കൃത്രിമം കാണിച്ചെന്നുമാണ് പരാതി.