പന്തളം: അച്ചൻകോവിലാറ്റിൽ പന്തളം മങ്ങാരം മംഗലപ്പള്ളി കടവിൽ കുളിക്കാനിറങ്ങിയ സഹകരണ ബാങ്ക് ജീവനക്കാരൻ മുങ്ങിമരിച്ചു. പത്തനാപുരം കുണ്ടയം സഹകരണബാങ്ക് ജീവനക്കാരൻ പട്ടാഴി പന്തപ്ലാവ് ഉഷസിൽ പി.എസ്.അനൂപാ(46)ണ് മരിച്ചത്. പട്ടാഴി ഗ്രാമപഞ്ചായത്ത് മുൻ അംഗം സോമശേഖരപിള്ളയുടേയും തങ്കമ്മയുടേയും മകനാണ്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.

ബന്ധുവീടായ പന്തളം മങ്ങാരം തട്ടാംകണ്ടത്തിൽ രാധാകൃഷ്ണപിള്ളയുടെ വീട്ടിൽ എത്തിയതായിരുന്നു അനൂപ്. കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതിയോ ഒഴുക്കിൽപ്പെട്ടോ മുങ്ങിത്താഴ്ന്നതാണെന്ന് കരുതുന്നു. കരയിൽ ചെരുപ്പും തുണികളും ഇരിക്കുന്നതുകണ്ട് സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് വെള്ളത്തിൽ വീണതാണെന്ന് മനസിലായത്. നാട്ടുകാരും അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഭാര്യ: സ്മിത(അദ്ധ്യാപിക, പിറവന്തൂർ ഗുരുദേവ ഹൈസ്‌കൂൾ). മക്കൾ: ഭവ്യ, ശ്രേയ(വിദ്യാർത്ഥികൾ).