സുൽത്താൻ ബത്തേരി: ബൈക്കുകൾ മോഷ്ടിച്ച് പാർട്‌സാക്കി വിൽപ്പന നടത്തിവന്ന വിരുതൻ പൊലീസിന്റെ പിടിയിൽ. പൊലീസുകാരെ വട്ടം കറക്കിയ ബൈക്ക് മോഷ്ടാവ് ഒടുവിൽ സ്വന്തം ഹെൽമറ്റിന്റെ പേരിൽ തന്നെയാണ് പിടിയിലായത്.പനമരം, ബത്തേരി സ്റ്റേഷന് കീഴിലായി നിരവധി ബൈക്കുകൾ മോഷ്ടിച്ച് ആക്രിയാക്കി വിറ്റ് വിലസിയ ബത്തേരി കട്ടയാട് റൊട്ടിക്കടയിൽ എം ഷഫീഖ് (27) ആണ് പൊലീസ് പൊക്കിയത്.ഓരോ ബൈക്ക് മോഷണ കേസിലും അന്വേഷണം നടന്നുകൊണ്ടിരിക്കെ തുടർച്ചയായി മോഷണം നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ പൊലീസിനെ വട്ടംചുറ്റിച്ച കേസുകളിലാണ് മോഷ്ടാവ് ധരിച്ച ഹെൽമറ്റ് പൊലീസിന് കച്ചിതുരുമ്പായത്.

ആക്രിപണിയും സാങ്കേതിക തികവും നിറഞ്ഞ തെളിവുകളില്ലാത്ത മോഷണങ്ങളായിരുന്നു ഷഫീഖിന്റെ ഹൈലൈറ്റ്.സി സി ടി വി ഇല്ലാത്ത ഇടങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങളായിരുന്നു മോഷ്ടാവ് നോക്കിവെക്കുന്നത്.മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് മനസിലാക്കിയ പൊലീസ് പിന്നീട് മോഷണം നടന്ന മേഖലയിലെ റോഡുകളിലെയും കവലകളിലെയും ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

ഇതിനിടെയാണ് മോഷണം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും 'കറുപ്പും മഞ്ഞയും' നിറത്തിൽ പ്രത്യേക ഡിസൈനിലുള്ള ഹെൽമെറ്റ് ധരിച്ചുള്ള യുവാവിന്റെ യാത്ര ശ്രദ്ധയിൽപ്പെടുന്നത്.ഇതോടെയാണ് മോഷ്ടാവ് ഒരാളാണെന്ന നിഗമനത്തിലേക്ക് പൊലീസെത്തുന്നത്.തുടർന്ന് ഹെൽമറ്റിന്റെ 'ഉടമസ്ഥനെ' മനസിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ നിരീക്ഷിച്ചു വന്നിരുന്നു.ഇതേ തുടർന്ന് കഴിഞ്ഞദിവസം വീട്ടിൽനിന്നാണ് ഷഫീഖിനെ കസ്റ്റഡിയിലെടുത്തത്.

വീട്ടിൽ നടത്തിയ പരിശോധനയിൽ പിറകുവശത്തെ ഷെഡ്ഡിൽനിന്ന് മോഷ്ടിച്ച ബൈക്കുകൾ പൊളിച്ചതിന്റെ പാർട്‌സുകളും കണ്ടെടുത്തു.മുമ്പ് ആക്രിക്കടയിൽ ജോലിചെയ്തിരുന്ന ഷഫീഖ്, മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്‌സുകളാക്കാൻ വിധഗ്ദ്ധനായിരുന്നു.കഴിഞ്ഞ ജൂൺമുതൽ ഒക്ടോബർ വരെ ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ആറ് ബൈക്കുകൾ ഷഫീഖ് മോഷ്ടിച്ചതായി പൊലീസ് അറിയിച്ചു.അന്വേഷണസംഘം പിടികൂടുമ്പോൾ പോലും പനമരത്തുനിന്ന് മോഷിച്ച ബൈക്കായിരുന്നു ഷഫീഖ് വ്യാജനമ്പർപ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചിരുന്നത്.

മോഷ്ടിക്കാനുള്ള ബൈക്ക് നോക്കിവെച്ചശേഷം ആളുകളില്ലാത്ത സമയംനോക്കിയെത്തി, കീ കണക്ഷൻ പ്ലഗ് ഊരിമാറ്റിയാണ് കടത്തിക്കൊണ്ടുപോയിരുന്നത്.ബത്തേരി സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണം പതിവായതോടെ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു.ബത്തേരിയിലെ ആക്രിക്കടകളിലായിരുന്നു ഷഫീഖ് ബൈക്കുകളുടെ പാർട്‌സുകൾ വിറ്റിരുന്നത്.തെളിവെടുപ്പിൽ ആക്രിക്കടകളിൽ വിറ്റ പാർട്‌സുകളിൽ ചിലത് കണ്ടെടുത്തിട്ടുണ്ട്.

ബത്തേരി സ്റ്റേഷനിലെ എസ് ഐ മാരായ ജെ ഷജീം, പി ഡി റോയിച്ചൻ, സിവിൽ പൊലീസ് ഓഫീസർമാരായ ടി ആർ രജീഷ്, അജിത്ത് കുമാർ, നിഷാദ്, ശരത് പ്രകാശ്, സുനിൽ, സുജിത് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.