പയ്യന്നൂർ: പോക്സോ കേസിൽ പ്രതിയായ മധ്യവയസ്‌കന്റെ കാൽതല്ലിയൊടിച്ചുവെന്ന പരാതിയിൽ ആറുപേർക്കെതിരെ കേസെടുത്തു. കവ്വായിയിലെ വാടകക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ. ബഷീർ എന്ന പന്തളം റഷീദിന്റെ(50) പരാതിയിലാണ് ഉഉളി അസിനാർ, ഫൈസൽ, പന്തൽ ഷംസു, അബ്ദുറഹിമാൻ, അസൈനാർ, അസറുള്ള എന്നിവർക്കെതിരെ പയ്യന്നൂർ പൊലിസ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് പരാതിക്ക് ആസപദമായ സംഭവം. വൈകുന്നേരം നാലുമണിയോടെ ഈയാളുടെ മുറിയിലെത്തിയ നാലു പേർ മരവടി ഉപയോഗിച്ചു മർദ്ദിച്ചുവെന്നാണ് കേസ്.

ഇതുപോരാഞ്ഞതിന് രാത്രി എട്ടുമണിക്ക് വീണ്ടും മുറിയിലെത്തി ഉള്ളി അസിനാർ, അസൈനാർ, അസറുള്ള എന്നിവർ ചേർന്ന് ഹോക്കിസ്റ്റിക്കു കൊണ്ടുള്ള മർദനത്തിൽ ഇടതുകാലിന്റെ എല്ലു പൊട്ടുകയുണ്ടായി. ഈസംഭവത്തിനെതിരെ നൽകിയ പരാതിലാണ് പൊലിസ് കേസെടുത്തത്. അതേ സമയം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന പരാതിയിൽ പൊലിസ് ബഷീറിനെതിരെ കേസെടുത്തിരുന്നു. ഇതിനാൽ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞത്. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങവേ പയ്യന്നൂർ എസ്. എച്ച്. ഒ മഹേഷ് കെ.നായർ ഇയാളെ അറസ്റ്റു ചെയ്തു. തളിപറമ്പ്മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡു ചെയ്തു.