കൊല്ലം: അജ്ഞാതവസ്തു വിഴുങ്ങിയ ഒരുവയസ്സുള്ള കുട്ടി മരിച്ചു. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസിൽ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഏകമകൻ സരോവറാണ് മരിച്ചത്. കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തിൽ കഴിച്ചതാകാമെന്നാണ് നിഗമനം.

ബുധനാഴ്ച വൈകീട്ടാണ് കുട്ടി അസ്വസ്ഥത കാണിച്ചത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കാനിങ് നടത്തിപ്പോൾ കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടൻ ബാറ്ററി പോലുള്ള വസ്തു വയറ്റിൽ കണ്ടെത്തി. വിസർജ്യത്തിലൂടെ പോകുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി.

എന്നാൽ വ്യാഴാഴ്ച രാവിലെ കുട്ടി കൂടുതൽ അസ്വസ്ഥത കാണിച്ചതോടെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു. ഓച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്.