കൊല്ലം:അടിച്ച പൂസ്സായി ആഡംബര കാറിൽ ഗൾഫ് വ്യവസായയിയുടെ പരാക്രമം.തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനു സമീപം സരിതമുക്കിലാണ് സംഭവം.മദ്യപിച്ചു വാഹനമോടിച്ച് പരാക്രമം കാട്ടിയത് ചോദ്യംചെയ്ത കോർപ്പറേഷൻ വനിതാ കൗൺസിലറെ കാർ കയറ്റി അപായപ്പെടുത്താനും ശ്രമം നടന്നു.കൊല്ലം കോർപ്പറേഷൻ ആലാട്ടുകാവ് ഡിവിഷനിലെ കൗൺസിലർ കാവനാട് കന്നിമേൽചേരി ഉരുമാളൂർ പടിഞ്ഞാറ്റതിൽ മാധവത്തിൽ എ.ആശയുടെ കാലിലൂടെയാണ് ആഡംബരക്കാർ കയറ്റിയിറക്കിയത്.കാർ ഓടിച്ച ശക്തികുളങ്ങര സ്വദേശിയായ ഗൾഫ് വ്യവസായി ബെൻ റൊസാരിയോയെ ശക്തികുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുകാലുകളിലും പൊട്ടലുണ്ടായ കൗൺസിലർ ആശയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മദ്യലഹരിയിൽ കാറിലെത്തിയ ബെൻ റൊസാരിയോ എതിരേ വന്ന ബൈക്ക് യാത്രികനേയും നേരത്തെ ഇടിച്ചിട്ടിരുന്നു.ഇതു ചോദ്യംചെയ്ത യാത്രികന്റെ മൂക്കിടിച്ചുതകർത്തു.ഇത് കണ്ട് കൊല്ലത്തെ പൊതുപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന കൗൺസിലർ ആശ വിവരം തിരക്കാനെത്തി.ഉടൻ പ്രതി ആശയെ അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്യുകയുമായിരുന്നു.

തുടർന്ന ഇവർക്ക് നേരെ കാർ റെയ്‌സ് ചെയ്ത് മുന്നോട്ടെടുക്കാൻ ശ്രമിക്കവേ രാമൻകുളങ്ങര സ്വദേശി പൂക്കച്ചവടക്കാരനായ സുനിൽകുമാർ ബൈക്കുമായെത്തി കാറിനു കുറുകേ നിർത്തി.ഉടൻ ബെൻ റോസാരിയോ കാർ പിന്നോട്ടെടുത്തശേഷം അമിതവേഗത്തിൽ മുന്നോട്ടെടുത്ത് സുനിൽകുമാറിനെ ഇടിച്ചുതെറിപ്പിച്ചശേഷം ആശയുടെ കാലിലൂടെ വണ്ടി കയറ്റിയിറക്കുകയായിരുന്നു.കാറിടിച്ച സുനിൽകുമാറിന്റെ കാലിനും പൊട്ടലുണ്ട്.

സംഭവത്തെ തുടർന്ന് തടിച്ചുകൂടിയ നാട്ടുകാർ ബെൻ റൊസാരിയോയെ തടഞ്ഞുവെച്ച് പൊലീസിനു കൈമാറി.വൈദ്യപരിശോധനയ്ക്കായി ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴും അസഭ്യവർഷം തുടർന്നു.കൗൺസിലറെ അപായപ്പെടുത്തിയ സംഭവമറിഞ്ഞ് ഡിവൈഎഫ്ഐ. പ്രവർത്തകരടക്കം ആശുപത്രിയിൽ തടിച്ചുകൂടിയതും സംഘർഷത്തിന് ഇടയാക്കി.തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.