മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറുമാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ ഏർവാടിയിൽ നിന്നും കോട്ടക്കൽ പൊലീസ് പിടികൂടി. കോട്ടക്കൽ പണിക്കർക്കുണ്ട് സ്വദേശി വളപ്പിൽ അബ്ദുൽ മജീദിനെ(48)യാണ് മലപ്പുറം ഡി.വൈ.എസ്‌പി പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ എസ്. അശ്വത്ത് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലെ ഏർവാടിയിൽ ഇന്നലെ പിടികൂടിയത്.

പ്രതിക്കെതിരെ പൊലീസ് കേസെടുത്ത കാര്യം മനസ്സിലാക്കിയാണു മുങ്ങിയിരുന്നത്. തുടർന്നു പ്രതിയെ തേടി പൊലീസ് വിവിധ സ്ഥലങ്ങളിൽ എത്തിയെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്രതി താടിയും മുടിയുമെല്ലാം വളർത്തി തന്റെ പഴയ രൂപത്തിൽനിന്നും മാറിയിരുന്നു. നാട്ടുകാരും ബന്ധുക്കളുമെല്ലാം താൻ പീഡനക്കേസിൽ പ്രതിയായ വിവിരം അറിഞ്ഞതോടെയാണു ആരെങ്കിലും കണ്ടാൽ തിരിച്ചറിയാതിരിക്കാനായിരുന്നു ഈ വേഷം മാറൽ.

ആദ്യം ചെറിയ കുറ്റിത്താടി മാത്രമായിരുന്നു പ്രതിക്കുണ്ടായിരുന്നത്. പുണ്യസ്ഥലമായി കണക്കാക്കുന്ന ഏർവാടിയിൽ നിരവധി തീർത്ഥാടകരെത്തുന്നതിനാൽ തന്നെ തന്നെ ഒരിക്കലും തിരിച്ചറിയില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതി. ഭക്ഷണവും മറ്റും അവിടെ സൗജന്യമായി വിതരണം ചെയ്യുന്നതും മറ്റുമാണു കഴിച്ചിരുന്നത്. മുഷിഞ്ഞ വസ്ത്രം ധരിച്ച് തീർത്ഥാടക സംഘങ്ങളും യാചകരും ഉൾപ്പെടെ വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുന്ന പള്ളിയോടനുബന്ധിച്ച സ്ഥലത്താണു പ്രതി അന്തിയുറങ്ങിയിരുന്നതും.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് പെൺകുട്ടിയുടെ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവിൽ പോവുകയും വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയും ആയിരുന്നു. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുറന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് തമിഴ്‌നാട്ടിലെ ഏർവാടിയിൽ നിന്നും പ്രതിയെ പിടികൂടിയത്. കോട്ടക്കൽ അഡിഷണൽ എസ്‌ഐ രാജൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ, ഐ.കെ.ദിനേഷ്, ആർ.ഷഹേഷ്, കെ.കെ.ജസീർ,പി. സലീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.