മലപ്പുറം: രേഖകൾ ഇല്ലാതെ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 68 ലക്ഷം രൂപ വളാഞ്ചേരി പൊലിസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണവുമായി രണ്ടു പേർ പിടിയിലായത്. സംഭവത്തിൽ ഊരകം ഒ.കെ മുറി സ്വദേശികളായ പൊതാപ്പറമ്പത്ത് യഹിയ ( 34), കുന്നത്ത് തൊടി മൻസൂർ (37) എന്നിവരെ അറസ്റ്റ് ചെയ്തു.

പെരിന്തൽമണ്ണയിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വളാഞ്ചേരി പൊലിസ് സ്റ്റേഷന് സമീപം വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. കാറിന്റെ അടിയിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ പണം ഒളിപ്പിച്ച നിലയിലായിരുന്നു.

ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്‌പി ബിജുവിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാറും പണവും പിടികൂടിയത്. സംഘത്തിൽ എഎസ്ഐ ബിജു, അൻവർ, സിവിൽ പൊലീസ് ഓഫീസർമാരായ റഷീദ്, ശൈലേഷ്, ആൻസൻ തുടങ്ങിയവർ ഉണ്ടായിരുന്നു.

അതേ സമയം സമാനമായി കാറിന്റെ സീറ്റിനടിയിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 4.6കോടിയുടെ കള്ളപ്പണം കഴിഞ്ഞ ദിവസം മലപ്പുറം അങ്ങാടിപ്പുറത്തുവെച്ചു പൊലീസ് പിടികൂടിയിരുന്നു. കേസിൽ രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തു. രഹസ്യ വിവരത്തെ തുടർന്നു പെരിന്തൽമണ്ണ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കെ എ 05-എം ഡബ്ല്യൂ 9386 നമ്പർ കാറിൽ വാഹനത്തിന്റെ മുൻ സീറ്റുകൾക്കു അടിയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന അനധികൃത കുഴൽപണം പെരിന്തൽമണ്ണ പൊലീസ് പിടിച്ചെടുത്തത്. ഈ രണ്ടു സംഘങ്ങൾക്കും തമ്മിൽ ബന്ധുമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.