അഞ്ചാലുംമൂട്: പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ച സംഭവത്തിൽ എസ്‌ഐ.ക്കെതിരേ അന്വേഷണം ആരംഭിച്ചു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. ജയശങ്കറിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതേക്കുറിച്ച് ഉയർന്ന പരാതിയിൽ സ്പെഷ്യൽബ്രാഞ്ച് എ.സി.പി. അന്വേഷിച്ച് റിപ്പോർട്ട് നൽകും. സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചൊവ്വാഴ്ച വൈകീട്ടാണ് വിവാദ സംഭവത്തിനു തുടക്കം. പ്രാക്കുളം സ്വദേശിയായ രാഹുൽ, തൃക്കരുവ മണലിക്കട സ്വദേശിയായ സെബാസ്റ്റ്യൻ തന്നെ അടിച്ചെന്നുകാണിച്ച് അഞ്ചാലുംമൂട് സ്റ്റേഷനിൽ പരാതിനൽകി. ബുധനാഴ്ച ഇരുവരെയും അഞ്ചാലുംമൂട് എസ്‌ഐ. ജയശങ്കർ സ്റ്റേഷനിൽ വിളിച്ചുവരുത്തി. ചോദ്യംചെയ്യലിൽ തന്നെ അടിച്ചകാര്യം രാഹുൽ പറഞ്ഞു.

അടിക്കുപകരം അടികൊടുത്ത് പ്രശ്നം തീർക്കാമെന്നുപറഞ്ഞ് രാഹുലിനോട് സെബാസ്റ്റ്യനെ അടിക്കാൻ എസ്‌ഐ. ആവശ്യപ്പെട്ടു. തുടർന്ന് എസ്‌ഐ.യുടെ സാന്നിധ്യത്തിൽ രാഹുൽ, സെബാസ്റ്റ്യനെ ചെകിട്ടത്ത് അടിച്ചതായാണ് പരാതി. രാഹുൽ ബിജെപി.പ്രവർത്തകനും സെബാസ്റ്റ്യൻ ഡിവൈഎഫ്ഐ.അനുഭാവിയുമാണ്. അടികിട്ടിയ വിവരം സെബാസ്റ്റ്യൻ പാർട്ടി നേതാക്കളെ അറിയിച്ചതിനെത്തുടർന്ന് പ്രശ്നം സങ്കീർണമായി.

സെബാസ്റ്റ്യൻ ജില്ലാപൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വാദിക്കും പ്രതിക്കുമെതിരേ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.