ഇടുക്കി:കാട്ടിറച്ചി കൈവശം വെച്ചെന്നാരോപിച്ച് കണ്ണമ്പടിയിൽ ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി.ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് കീഴടങ്ങിയത്.മുട്ടത്തെ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയിൽ കീഴടങ്ങിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സെപ്റ്റംബർ 20-നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് സരുൺ സജിയെ കിഴുകാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.എന്നാൽ ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി,എസ്സി എസ്ടി കമ്മീഷന് പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് കുമളിയിൽ നടന്ന സിറ്റിംഗിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മീഷൻ അധ്യക്ഷൻ വി എസ് മാവോജി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.

തുടർന്ന് ഉപ്പുതറ പൊലീസ് കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുണ്ട്.ഫോറസ്റ്റർ അനിൽകുമാറാണ് പ്രതിസ്ഥാനത്ത് ഒന്നാമതുള്ളത് വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ അടക്കം സരുൺ സജിയുടെ കേസുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.