കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വ്യത്യസ്ത സംഭവങ്ങളിലായ മൂന്ന് കോടിയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്നലെയും ഇന്നുമായി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോയോളം വരുന്ന മൂന്ന് കോടി വിലയുള്ള സ്വർണം പിടികൂടിയത്.

വ്യത്യസ്ത കേസുകളിലായാണ് ഇത്രയധികം സ്വർണം കസ്റ്റംസ് പിടികൂടിയത്. ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ മലപ്പുറം ആദവനാട് സ്വദേശി അബ്ദുൽ ആഷിഖ്, മലപ്പുറം തവനൂർ സ്വദേശി അബ്ദുൽ നിസാർ, കൊടുവള്ളി സ്വദേശി സുബയർ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

കൂടാതെ ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും സ്വർണം പിടിച്ചെടുത്തു. 1145 ഗ്രാം സ്വർണമാണ് വിമാനത്തിൽ നിന്നും കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ ആഷിഖിൽ നിന്നും കമ്പ്യൂട്ടർ പ്രിന്ററിനകത്ത് നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. 55 ലക്ഷം രൂപ മൂല്യമുള്ള സ്വർണം ഇയാൾ കടത്തിയത് 90,000 രൂപ പ്രതിഫലത്തിനായാണെന്ന് കസ്റ്റംസ് പറഞ്ഞു.

കാബിൻ ക്രൂവിന്റെ സഹായത്തോടെയാണ് വിമാനത്തിനകത്തെ സ്വർണ കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി സുബെയറിൽ നിന്നും 1283ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയൾ 50,000 രൂപ പ്രതിഫലത്തിനായാണ് ഇയാൾ സ്വർണം കടത്തിയത്. കേസുകളിലെല്ലാം തന്നെ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് പറഞ്ഞു.