കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റ നടപടി. നിയമസഭ നടത്തുന്ന നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നായിരുന്നു ഹർജിയിലെ പ്രധാന ആക്ഷേപം.

അതേസമയം സർവ്വകലാശാല ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് അവതരിപ്പിക്കും. ഓരോ സർവ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാൽ ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്.