ശബരിമല:മാളികപ്പുറത്ത് ഇന്നലെയുണ്ടായ വെടിക്കെട്ട് അപകടത്തിന് പിന്നാലെ സന്നിധാനത്ത് സുരക്ഷാ പരിശോധനകൾ കർശനമാക്കി അധികൃതരുടെ നടപടി.മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സന്നിധാനത്തെ വെടിക്കെട്ട് പുരകളിലും ഹോട്ടലുകളിലും സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് എൻ രാംദാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ കർശനമായി പാലിക്കാൻ വെടിവഴിപാട് നടത്തിപ്പുകാർക്ക പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

വൈദ്യുതി കടന്നു പോകുന്ന കേബിളുകൾ വെടിത്തട്ടിലും വെടിപ്പുരയിലും ഉപയോഗിക്കാൻ അനുവദിക്കില്ല. ഒരു കിലോയിലയധികം വെടിമരുന്ന് ഇവിടെ സൂക്ഷിക്കരുത്. കതിന നിറക്കുമ്പോൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചു. തുടർന്ന് ഹോട്ടലുകളിൽ പരിശോധന നടത്തി. ഹോട്ടലുകളിൽ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കാൻ അനുവദിക്കില്ല.

തുടർ പരിശോധനയിൽ സ്ഫോടകവസ്തു നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ കട അടപ്പിക്കും. തീപ്പിടിത്തം ഒഴിവാക്കാൻ തൊഴിലാളികൾക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകും. ഇതിനായുള്ള മാർഗ നിർദേശങ്ങൾ പാചകപ്പുരകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

ഫയർഫോഴ്‌സ്, പൊലീസ്, ആരോഗ്യം, റവന്യു എന്നീ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ജില്ല ഫയർ ഓഫിസർ കെ.ആർ. അഭിലാഷ്, ഫയർ‌സ്റ്റേഷൻ ഓഫിസർ കെ.എൻ. സതീശൻ, ആരോഗ്യ വിഭാഗം സാനിറ്റേഷൻ സൂപ്പർവൈസർ ജി. അമ്പാടി തുടങ്ങിയവർ പങ്കെടുത്തു.