കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് പുനരാരംഭിക്കും. റൺവേ റീ കാർപ്പറ്റിങ് പൂർത്തിയായതോടെയാണ് മുഴുവൻ സമയ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. റീ കാർപ്പറ്റിങ് പ്രവൃത്തികളെ തുടർന്ന് പകൽ സമയത്ത് മാത്രമാണ് നിലവിൽ കരിപ്പൂരിൽ നിന്നും സർവീസ് നടത്തുന്നത്.

കരിപ്പുർ വിമാനത്താവളത്തിലെ റൺവേ റീ കാർപ്പറ്റിങ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതൽ വിമാനത്താവളത്തിൽ നിന്നുമുള്ള സർവീസുകൾ രാവിലെ പത്തു മണി മുതൽ വൈകിട്ട് ആറു മണിവരെയായി പുനഃക്രമീകരിച്ചിരുന്നു. റൺവേ റീകാർപ്പറ്റിങ്ങിന് പുറമെ ഡ്രേഡിങ് ജോലി കൂടി പൂർത്തിയായതോടെയാണ് മുഴുവൻ സമയ സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.

ഈ മാസം 28 മുതൽ 24 മണിക്കുർ സർവീസ് തുടങ്ങും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളിൽ മാറ്റം വരും.