തിരുവനന്തപുരം: ലോറി തിര്യെ ഏൽപ്പിക്കാത്തതിന് ലോറിയുടമയായ ഷെറിൻ എന്ന യുവതിയുടെ ഗൂഢാലോചനയിൽ കാപ്പ കേസ് പ്രതിയും ലോറി ഡ്രൈവറുമായ നിസാമിനെ കിളിമാനൂരിൽ ഏഴംഗ ഗുണ്ടാസംഘം കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും രക്ഷപ്പെട്ടോടിയ നിസാമിനെ തട്ടിക്കൊണ്ടു പോയി കോയമ്പത്തൂർ, മൈസൂരു എന്നിവിടങ്ങളിൽ തടങ്കലിൽ പാർപ്പിച്ച് മർദ്ദിച്ച് മൃതപ്രായനാക്കുകയും ചെയ്ത കേസിൽ പ്രതി മനു റൊണാൾഡിന് ജാമ്യമില്ല.

തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. തട്ടിക്കൊണ്ടു പോകൽ നടന്നത് ലോറിയുടമയായ കല്ലമ്പലം സ്വദേശിനി ഷെറിൻ മുബാരക്ക് എന്ന യുവതിയുടെ ഗൂഢാലോചനയിലാണെന്നാണ് കേസ്. 2022 നവംബർ 28 ന് രാത്രി ഒമ്പതോടെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്സ്റ്റാൻഡിന് സമീപത്തുനിന്നാണ് നിസ്സാമിനെ തട്ടിക്കൊണ്ടുപോയത്.

ഗൗരവമേറിയ ആരോപണമുള്ള കേസിനാധാരമായ കുറ്റകൃത്യത്തിൽ പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കേസ് റെക്കോർഡിൽ കാണുന്നു. പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡിൽ കാണുന്നുണ്ട്. ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതികൾ ഒളിവിൽ പോകാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.

നിരവധി കുറ്റകൃത്യങ്ങളിൽപ്പെട്ട് കാപ ചുമത്തിയിട്ടുള്ള നിലമേൽ വാഴോട് മൈലകുന്നിൽ വീട്ടിൽ എ. നിസ്സാം (40) എന്ന ചിഞ്ചിലാനെയാണ് അവശനിലയിൽ പൊലീസ് കണ്ടെത്തിയത്. കല്ലമ്പലം നിവാസി ഷെറിൻ മുഹമ്മദിന്റെ ഉടമസ്ഥതയിലും കല്ലമ്പലം , കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ പല കേസുകളിൽ പ്രതിയുമായ കർണ്ണൽ രാജിന്റെ മേൽനോട്ടത്തിലുള്ളതുമായ ലോറി , ഇവരുടെ ഡ്രൈവറായ നിസാം , ഓട്ടം പോയ ശേഷം തിര്യെ നൽകിയില്ല.

ഈ വിരോധത്താൽ ഷെറിന്റെ ഗൂഢാലോചനയിൽ കർണ്ണൽ രാജ് , ജോസ് ജോയി , മനു റൊണാൾഡ് , ശിവകുമാർ , ബിനു , ബിജു എന്നിവർ ചേർന്ന് തട്ടിക്കൊണ്ടു പോയി തടങ്കലിൽ വച്ച് മർദ്ദിച്ച് മൃത പ്രായനാക്കിയെന്നാണ് കേസ്. 2022 നവംബർ 28 ന് രാത്രി ഒമ്പതോടെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്സ്റ്റാൻഡിന് സമീപത്തുനിന്നാണ് നിസ്സാമിനെ തട്ടിക്കൊണ്ടുപോയത് 2022 ഡിസംബർ 13 നാണ് പ്രധാന പ്രതികൾ അറസ്റ്റിലായത്.

ഇയാളെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തിലെ നാലുപേരെയും ഇവർക്ക് സഹായം നൽകിയ ഒരാളെയും 2022 ഡിസംബർ 13 ന് പിടികൂടി. കൊല്ലം അയത്തിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശിവകുമാർ (28), മണമ്പൂർ മുള്ളറംകോട് സതി നിവാസിൽ ബിനു (32), പുല്ലമ്പാറ വിജിഭവനിൽ ബിജു (39), നരിക്കല്ലുമുക്ക് ബിസ്മി ബംഗ്ലാവിൽ ഷെറിൻ മുബാറക്ക് (38), ഇവരെ സഹായിച്ച തൊടുപുഴ ഇലവുംതടത്തിൽ വീട്ടിൽ ആഷിഖ് (35) എന്നിവരെയാണ് ആദ്യം പിടികൂടിയത്.

ആറ്റിങ്ങൽ ഡിവൈഎസ്‌പി ബിനുവിന്റെ നിർദേശാനുസരണം കിളിമാനൂർ ഐഎസ്എച്ച് ഒ എസ് സനൂജ്, വിജിത്ത് കെ നായർ, ബാബു, ഷജീം, താഹിറുദ്ദീൻ, മഹേഷ്, ബിനു, ഷിജു, കിരൺ, ശ്രീരാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.