പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങി പുലി ചത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു.

സംഭവത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് നിസഹകരണം ഉണ്ടായെന്നും മന്ത്രി വിമർശിച്ചു. ആളുകൾ ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ജനങ്ങൾ വനംവകുപ്പിനോട് സഹകരിക്കണം. ഇത്തരം സന്ദർഭങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പുലി കയറിയത്.

കോഴിയെ ഭക്ഷിക്കാൻ എത്തിയ പുലി കൂട്ടിലെ വലയിൽ കുടുങ്ങുകയായിരുന്നു. മയക്കുവെടി വച്ച് പിടികൂടാനായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ നിന്നും മണ്ണാർക്കാട്ടേക്ക് തിരിച്ചിരുന്നു.എന്നാൽ പുലി കൂട്ടിൽ ഏറെ നേരം അനക്കമില്ലാതെ കിടന്നതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതോടെയാണ് ചത്തെന്ന് സ്ഥിരീകരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.