തിരുവനന്തപുരം : ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കൾക്ക് വീട് നൽകുന്ന നടപടികളിലേക്ക് കടക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങൾ കരാർ ഒപ്പിടും. പട്ടികജാതി പട്ടികവർഗ മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രരായി സർക്കാർ കണ്ടെത്തിയവർക്കും മുൻഗണന നൽകും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം.

ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങൾ ഒരു മാസത്തിനുള്ളിൽ കൈമാറും. ഈ സാമ്പത്തിക വർഷം 1,06,000 വീട് നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യം. പട്ടിക വർഗസങ്കേതങ്ങളിൽ വീടുവയ്ക്കുന്ന പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് ആറ് ലക്ഷം രൂപയാണ് ധനസഹായം. മറ്റുള്ളവർക്ക് നാല് ലക്ഷം രൂപ സർക്കാർ നൽകും.

അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേർക്കും. എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലോകത്ത് മറ്റെവിടെയും ഇത്രയും വിപുലമായ ഒരു ഭവനപദ്ധതി മാതൃക ഇല്ല. നവകേരളത്തിലേക്കുള്ള കുതിപ്പിലെ നിർണായക ചുവടുവെപ്പാകും ലൈഫ് 2020 പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് പൂർത്തിയായത്. ലൈഫിന്റെ ഒന്നാംഘട്ടത്തിൽ പേരുള്ള, ഇനിയും കരാറിൽ ഏർപ്പെടാത്ത ഭൂമിയുള്ള ഭവനരഹിതർ 4360ആണ്. സി ആർ ഇ സെഡ്, വെറ്റ്ലാൻഡ് പ്രശ്നങ്ങൾ മൂലം കരാറിലെത്താത്തവരുടെ ഓരോരുത്തരുടെയും വിഷയം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങൾ മൂലമോ താത്പര്യമില്ലാത്തതിനാലോ കരാറിൽ ഏർപ്പെടാത്തവരുടെ വിശദാംശങ്ങൾ പഠിച്ച് കരാറിലെത്താനോ, ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനോ ഉള്ള നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.