കൊച്ചി: ലോകായുക്തയിൽ നിന്നും നീതി കിട്ടില്ല, മുൻ അനുഭവം വിവരിച്ചു കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി.

2016 നവംബർ 29ന് ക്യൂബൻ നേതാവായ ഫിഡൽ കാസ്ട്രോയെ അനുസ്മരിക്കാൻ സംസ്ഥാന സർക്കാർ തിരുവനന്തപുരം സെനറ്റ് ഹാളിൽ നടത്തിയ പരിപാടിക്ക് വേണ്ടി ചെലവഴിച്ചത് 1,37,745 രൂപ. പക്ഷെ 70 പത്രങ്ങളിൽ പരസ്യത്തിന് നൽകിയത് 26.60 ലക്ഷം!

കേരള ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ നേതാവിനെ അനുസ്മരിക്കാൻ ഖജനാവിൽ നിന്നും പൊടിച്ചത് 27,97,827 രൂപ! ഒരു ഇടതുപക്ഷ വിപ്ലവ നായകനെ അനുസ്മരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടതു മന്ത്രിസഭ സർക്കാർ ചട്ടങ്ങൾ പാലിച്ചോ എന്ന സുപ്രധാന ചോദ്യം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സർക്കാർ ചട്ടങ്ങൾ കാറ്റിൽ പറത്തിയോ? പരിപാടിക്ക് സർക്കാർ ഉത്തരവ് ഇറക്കിയില്ല എന്ന് സമ്മതിച്ച് പൊതുഭരണം (പൊളിറ്റിക്കൽ) വകുപ്പിന്റെ വിവരാവകാശ മറുപടി.

ഇതിനെ തുടർന്ന് 2018 മെയ് 31ന് ലോകായുക്തയിൽ കേസ് ഫയൽ ചെയ്തു. ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. 2019 നവംബർ 14ന് ഒരു തവണ ഹാജർ ആവാത്തതുകൊണ്ട് കേസ് തള്ളുകയായിരുന്നു.