കണ്ണൂർ: കണ്ണൂരിൽ വാഹനാപകടത്തിൽ ഒരു ലക്ഷത്തിലേറെ കോഴിമുട്ട റോഡിൽ വീണു തകർന്നു. കണ്ണൂർ - കോഴിക്കോട് ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയിൽവേ മേൽപ്പാലത്തിലാണ് ചരക്കു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. കോഴി മുട്ടയുമായി തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്ന് എത്തിയ TN 88 B 8323 നാഷണൽ ചെർമിറ്റ് ലോറിയാണ് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.

ഞായറാഴ്‌ച്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഒരു ലക്ഷത്തിനാൽപതിനായിരം മുട്ടയാണ് റോഡിൽ വീണുടഞ്ഞത്. നാമക്കലിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുട്ട റോഡിൽ തെറിച്ച് ഗതാഗതം ദുഷ്‌കരമായി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ജീവനക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.

തലശ്ശേരിയിൽ നിന്ന് ഫയർഫോഴ്‌സെത്തി റോഡിൽ വെള്ളം ചീറ്റി മുട്ടയുടെ വഴുക്കൽ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എടക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. ക്രെയിൻ കൊണ്ടുവന്ന് ലോറി റോഡിൽ നിന്ന് ഫയർഫോഴ്‌സും പൊലിസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളുടെ ശ്രമഫലമായാണ് മാറ്റിയത്.

അപകടമുണ്ടാക്കിയ തമിഴ് നാട് നാമക്കൽ സ്വദേശിയായ ചരക്കുലോറി ഡ്രൈവർക്കെതിരെ എടക്കാട് പൊലിസ് കേസെടുത്തിട്ടുണ്ട്. കോഴിമുട്ട റോഡിൽ വീണുടഞ്ഞതു കാരണം പ്രദേശത്ത് കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.