'പട്ടിണി കിടക്കുന്നവന് കളി ആസ്വദിക്കുക പ്രയാസകരം': കായികമന്ത്രിയെ പിന്തുണച്ച് എം വി ഗോവിന്ദൻ
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് പറഞ്ഞ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പട്ടിണി കിടക്കുമ്പോൾ ഇതൊക്കെ ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കും. ഇതാണ് മന്ത്രി ഉദ്ദേശിച്ചത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. പട്ടിണിക്കാരെല്ലാം കൂടി ചേർന്നിട്ടാണല്ലോ കളി കണ്ടു കൊണ്ടിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കളി കണ്ടത് ഫുട്ബോളാണ്. കഴിഞ്ഞ ലോകകപ്പാണ് ലോകം കണ്ട ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള മത്സരവീക്ഷണം.
പട്ടിണി കിടക്കുന്നവനും പട്ടിണി കിടക്കാത്തവനുമെല്ലാം ഹാപ്പിനെസ്സിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം കാണുന്നത് എന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിന് ഏർപ്പെടുത്തിയ കൂടിയ വിനോദ നികുതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു കായികമന്ത്രിയുടെ വിവാദ പരാമർശം.
വിനോദനികുതി കൂട്ടിയതിനെ ന്യായീകരിച്ച സ്പോർട്സ് മന്ത്രി വി അബ്ദുറഹ്മാൻ, ഇത്തരം കളികൾക്ക് എന്തിന് നികുതി കുറച്ചു കൊടുക്കണം എന്നു ചോദിച്ചു. അതിന്റെ ആവശ്യകതയെന്ത്?. അമിതമായ വിലക്കയറ്റം നാട്ടിലുണ്ട്. അതുകൊണ്ട് നിരക്ക് കുറച്ചു കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകണ്ട എന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ