കൊച്ചി:നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം പത്താം തീയ്യതി മുതൽ പുനരാരംഭിക്കും.വിചാരണയുടെ ഭാഗമായി 36 സാക്ഷികൾക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്.അതേസമയം മഞ്ജു വാര്യർ അടക്കം നേരത്തെ വിസ്തരിച്ച പലരെയും വീണ്ടും വിസ്തരിക്കുന്ന കാര്യത്തിൽ തൽക്കാലം നടപടികളായിട്ടില്ല.കേസിൽ വിചാരണ നടപടി പൂർത്തീകരിക്കാൻ സുപ്രീംകോടതി ജനുവരി വരെ സമയം നിശ്ചയിച്ച സാഹചര്യത്തിൽ വേഗത്തിൽത്തന്നെ വിചാരണ പൂർത്തീകരിക്കുന്നതിലേക്ക് നീങ്ങുകയാണ് കോടതി.

39 സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിൽ 36 പേർക്കാണ് ഇപ്പോൾ കോടതി സമൻസ് അയച്ചിരിക്കുന്നത്.ബാലചന്ദ്രകുമാർ, സായ് ശങ്കർ അടക്കമുള്ളവർ ഈ 36 പേരിൽ ഉൾപ്പെടും.മഞ്ജു വാര്യർ, ജിൻസൻ, സാഗർ വിൻസന്റ് തുടങ്ങിയവരെ തൽക്കാലം വിസ്തരിക്കേണ്ടെന്നാണ് തീരുമാനം.

മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കണമെങ്കിൽ പ്രത്യേക അപേക്ഷ നൽകി പ്രതിഭാഗത്തിന്റെകൂടി വാദംകേട്ടതിന് ശേഷമേ തീരുമാനമെടുക്കാൻ സാധിക്കുള്ളുവെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ പുനരാരംഭിക്കുന്നത്.അധിക കുറ്റപത്രത്തിന്മേലാണ് ഇനി വിചാരണ നടക്കുക.നേരത്തെ, വിചാരണ അവസാനിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യാഗസ്ഥൻ ബൈജു എം.പൗലോസിന്റെ വിചാരണ മാത്രമാണ് പൂർത്തീകരിക്കാനുണ്ടായിരുന്നത്.അതിനിടയിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുവരികയും ഇതേ തുടർന്ന് വിചാരണ നിർത്തിവയ്ക്കുകയുമായിരുന്നു.