മുരിക്കാശ്ശേരി: ഇടുക്കി വാത്തിക്കുടിക്ക് സമീപം വയോധികയെ സാമ്പത്തിക തർക്കത്തിന്റെ പേരിൽ കൊലപ്പെടുത്തിയ മരുമകൻ പിടിയിൽ. പണിക്കൻകുടി സ്വദേശി കുന്നുംപുറത്ത് സുധീഷിനെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ (58) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരൻ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടുക്കി മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാത്തിക്കുടി ടൗണിന് സമീപം താമസിക്കുന്ന ആമ്പക്കാട്ട് ഭാസ്‌കരന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഭാസ്‌ക്കരന്റെ മകളുടെ ഭർത്താവായ36 വയസുള്ള സുധീഷ് വൈകിട്ട് 4 മണിയോടെ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയും, ഭാസ്‌കരനെ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

തടസ്സം പിടിക്കാനെത്തിയ ഭാസ്‌കരന്റെ ഭാര്യ രാജമ്മക്ക് വെട്ടേക്കുകയും തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സുധീഷ് വാഹനവുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പണിക്കൻകുടിയിലെ വീടിനു സമീപത്തുനിന്നും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.