തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെടുന്നത് മൂലം ഉണ്ടാകുന്ന അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു. അഴിമുഖത്തിന്റെ തെക്കുഭാഗത്ത് എംഒയു പ്രകാരമുള്ള ആറ് മീറ്റർ ഉയരമുള്ള ഗൈഡ് ലൈറ്റുകൾ ജൂൺ 19 നു മുൻപായി സ്ഥാപിക്കാനും കാലവർഷം പിൻവാങ്ങുമ്പോൾ അഴിമുഖത്തെ പാറ മൂടി 15 സേഫ്റ്റി ബൂയുകൾ സ്ഥാപിക്കാനും അദാനി പോർട്‌സ് ആൻഡ് ലോജിസ്റ്റിക്സിന് കളക്ടർ നിർദ്ദേശം നൽകി.

അഴിമുഖത്തേക്ക് പോകുന്ന മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികൾ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് നിർദ്ദേശിച്ചു. കാലാവസ്ഥ അനുകൂലമാകുമ്പോൾ ഡ്രഡ്ജർ ഉപയോഗിച്ച് ആഴം നിലനിർത്തുന്നതിലേക്ക് ഡ്രഡ്ജിങ് നടത്തി, അത് പരിശോധിച്ച് ഉറപ്പുവരുത്താൻ ഹാർബർ എൻജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കും അദാനി പോർട്‌സ് ആൻഡ് ലോജിസ്റ്റിക്‌സിനും നിർദ്ദേശം നൽകി.