തൃശൂർ: മുട്ടിൽ മരം മുറി കേസിൽ ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കർഷകരുടെ പരാതികളിൽ കലക്ടർ പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

കർഷകരെ ദ്രോഹിക്കാനുള്ള നിലപാട് സർക്കാരിനില്ല. കർഷകരെയും ആദിവാസികളെയും സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയായ ജോജി അഗസ്റ്റിനൊപ്പം, വഞ്ചിതരായ കർഷകർക്കും റവന്യുവകുപ്പ് പിഴ ചുമത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സിപിഎം രംഗത്തുവന്നിരുന്നു.

കേസിൽ കർഷകർക്കെതിരേ പിഴ ചുമത്തിയ റവന്യുവകുപ്പിന്റെ നടപടി പിൻവലിക്കണമെന്ന് സിപിഎം വയനാട് ജില്ല സെക്രട്ടറി പി.ഗഗാറിൻ ആവശ്യപ്പെട്ടിരുന്നു. കർഷകർക്ക് പിഴ നോട്ടീസ് നൽകിയത് വഞ്ചനയാണെന്നും യഥാർഥ പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും ഗഗാറിൻ ആരോപിച്ചിരുന്നു.