പാലക്കാട്: പോക്‌സോ കേസിൽ കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ കോടതയിൽ നിന്നും ഇറങ്ങിയോടിയ പ്രതി ട്രാൻസ്‌ഫോമറിലെ ലൈനിൽ പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറ്റൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പരിസരത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പോക്‌സോ കേസിൽ അറസ്റ്റിലായ സഹോദരങ്ങളിലൊരാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പെരുമാട്ടി പാറക്കളം സ്വദേശി എ.അജയഘോഷ് (22) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. റിമാൻഡ് ചെയ്ത് കോടതി ഉത്തരവായതിന് പിന്നാലെ കോടതി പരിസരത്തു നിന്ന് ഇറങ്ങിയോടി സമീപത്തെ വൈദ്യുതി ട്രാൻസ്‌ഫോമറിലെ ലൈനിൽ പിടിക്കുകയായിരുന്നു. റിമാൻഡ് ഉത്തരവു കൈപ്പറ്റാൻ കോടതി വളപ്പിൽ കാത്തുനിൽക്കെയാണു പൊലീസിന്റെ കണ്ണു വെട്ടിച്ചു ഇയാൾ പുറത്തേക്കോടി ട്രാൻസ്‌ഫോമറിന്റെ വയറിൽ പിടിച്ചത്. പൊലീസ് ഉടൻ കണക്ഷൻ വിഛേദിച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല.

അജയഘോഷിന്റെ സഹോദരൻ അജീഷും (27) കേസിൽ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മീനാക്ഷിപുരം പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി ഇരുവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണു കേസ്. വൈദ്യുതി ലൈനിൽ നിന്നു കൈയ്ക്കു പൊള്ളലേറ്റ അജയഘോഷിനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീഷിനെ ജയിലിലേക്കു മാറ്റി.