കോട്ടയം: വീട്ടിൽനിന്ന് വിളിച്ചിറക്കി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ബംഗലുരുവിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. ഏറ്റുമാനൂർ തെള്ളകം വലിയവീട്ടിൽ ബുധലാൽ വി ജോസിനെ (23)യാണ് ബംഗലൂരുവിൽ നിന്ന് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഇയാൾ വാടക വീടിന്റെ മുകളിലുള്ള വാട്ടർ ടാങ്കിൽ കയറി ഒളിച്ചുവെങ്കിലും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം അയ്മനം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യുവിനെയാണ് വീട്ടിൽനിന്ന് വിളിച്ചിറക്കി കത്തിക്ക് വെട്ടിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗലൂരുവിലെ സായ്‌നഗറിലുള്ള വാടകവീട്ടിൽ നിന്ന് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഇയാൾ വീടിന്റെ മുകളിലുള്ള വാട്ടർ ടാങ്കിൽ കയറി ഒളിച്ചു. തെരച്ചിലിന് ഒടുവിൽ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് ബുധലാൽ. ജില്ലയിലെ ഏറ്റുമാനൂർ, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നി സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്റ്റേഷനിലും അടിപിടി, സംഘം ചേർന്ന് ആക്രമിക്കുക, വധശ്രമം തുടങ്ങി നിരവധി കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.