കോഴിക്കോട് : സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നതിന്റെ റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഇതിൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്നത് കോഴിക്കോട് മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവമാണ്.

കോഴിക്കോട് നഗര പ്രദേശമായ അരക്കിണറിൽ രണ്ട് കുട്ടികളടക്കം മൂന്നുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഷാജുദ്ദീൻ, ആറാം ക്‌ളാസ് വിദ്യാർത്ഥിനിയായ വൈഗ, ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയായ നൂറാസ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഉച്ചതിരിഞ്ഞ് 3 30 തോടെയാണ് സ്‌കൂളിന് സംഭവം.

ഗോവിന്ദപുരം സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ കടിച്ചത്. നാട്ടുകാരാണ് ഇവരെ നായയിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചത്. കുട്ടികളുടെ കാലിന്റെ പിൻഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയിൽ മുറിവേറ്റിട്ടുണ്ട്. നായ ഓടിപ്പോയി. ഒറ്റപ്പെട്ട പ്രശ്‌നമല്ലെന്നും പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

അതേ സമയം, കോഴിക്കോട് വിലങ്ങാട്, തെരുവുനായ ആക്രമണത്തിൽ ആറാം ക്ലാസുകാരന് പരിക്കേറ്റു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയിൽ പോയി മടങ്ങിവരുന്ന വഴിയായിരുന്നു തെരുവുനായ ആക്രമിച്ചത്. തുടയിൽ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു.