കണ്ണൂർ: വീട്ടിൽ പ്രസവിച്ച കർണാടക സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കർണാടക സ്വദേശിനിയും നിലവിൽ ഇരിട്ടി പടിയൂർ താമസവുമായ ഗൗതമി (21)യാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച പുലർച്ചെ 2.45 നാണു സംഭവം. പ്രസവവേദന അനുഭവപ്പെട്ട ഗൗതമി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടിൽ പ്രസവിക്കുകയായിരുന്നു. ഈ സമയം ഭർത്താവ് മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്.

ഇദ്ദേഹം ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് അമീർ പി.കെ.ടി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജിമോൻ ജോസ് എന്നിവർ സ്ഥലത്തെത്തി.

പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജിമോൻ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.