കോട്ടയം: മർമതൈലം വിൽക്കാനെന്ന പേരിൽ വീട്ടിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മണിമല ഏറത്തുവടകര തോലുകുന്നൽ വീട്ടിൽ വിഷ്ണു മോഹൻ (28) നെയാണ് ചിങ്ങവനം പൊലീസ് ഇൻസ്പെക്ടർ ടി.ആർ.ജിജു അറസ്റ്റ് ചെയ്തത്. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഇയാൾ കടന്നു പിടിക്കുക ആയിരുന്നു.

വീടുകൾകയറി മർമതൈലം വിൽക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചിങ്ങവനത്തെത്തിയ ഇയാൾ തൈലം വില്പനയ്ക്കെന്ന പേരിൽ വീടുകൾ കയറുന്നതിനിടെ തൈലം പുരട്ടാനെന്ന പേരിൽ പെൺകുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. വിദ്യാർത്ഥിനി ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടിരക്ഷപെട്ടു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

എസ്‌ഐ.അനീഷ് കുമാർ, സി.പി.ഒ. മാരായ സതീഷ്, സലമോൻ, മണികണ്ഠൻ, പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.