പുത്തൂർ: ഇടിമിന്നലിന്റെ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് മാറനാട്ടെ ദമ്പതികൾ. മഴയില്ലാത്ത സമയത്ത് അപ്രതീക്ഷിതമായി ഇടിവെട്ടിയപ്പോൾ വീടിനും മുറ്റത്തെ മരങ്ങൾക്കും കേട് പാടു സംഭവിച്ചെങ്കിലും തീവൻ തിരികെ കിട്ടിയെന്ന് ആശ്വസിക്കുകയാണ് മാറനാട് രാജിഭവനിൽ ഗീവർഗീസും (63) ഭാര്യ പൊടിമോളും (62). മഴയില്ലാത്ത സമയത്ത് അപ്രതീക്ഷിതമായാണ് ഇടിമിന്നലുണ്ടായത്.

ശക്തമായ ഇടിമിന്നലേറ്റു വീടിനു സമീപത്തെ 2 തെങ്ങുകൾ ഉൾപ്പെടെ 3 മരങ്ങൾക്കും വീടിനും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 7ന് ആയിരുന്നു വീടിനു ഇടിമിന്നലേറ്റത്. ഈ സമയം കുളിമുറിയിൽ കുളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന ഗീവർഗീസ് പുറത്തേക്കു തെറിച്ചു വീണു. അടുക്കളയിലായിരുന്ന ഭാര്യയുടെ ഇടതു കൈക്ക് സാരമല്ലാത്ത പൊള്ളലുമേറ്റു. വലിയ ശബ്ദവും വല്ലാത്ത ഗന്ധവും ഉണ്ടായെങ്കിലും സംഭവിച്ചത് എന്താണെന്നു മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു.

പുറത്ത് ഇറങ്ങി നോക്കിയപ്പോൾ വീടിനോടു ചേർന്നു നിന്ന വലിയ തെങ്ങിന്റെ മണ്ട നിലത്തു കിടക്കുന്നതാണ് കണ്ടത്. സമീപത്തെ മറ്റൊരു തെങ്ങ് പിരിച്ചൊടിച്ച നിലയിൽ ആയിരുന്നു. ഒരു പുളിമരവും കരിഞ്ഞു. ഭിത്തികൾക്കു വിള്ളലുണ്ടായി. വീട്ടിലെ വയറിങ് മുഴുവൻ കത്തിനശിക്കുകയും 5 ഫാനുകളും തകരാറിലാവുകയും ചെയ്തു. എന്നിട്ടും നിസാര പരുക്കുകളോടെ രക്ഷപ്പെടാനായത് ഭാഗ്യമായി കരുതുകയാണിവർ.