തിരുവനന്തപുരം: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിലും കോട്ടയത്തുമായി നാല് കോടി രൂപ കർഷകർക്ക് വിതരണം ചെയ്തുവെന്ന് മന്ത്രി ജെ ചിഞ്ചുറാണി. 74,297 പക്ഷികളെ ഇതുവരെ കൊന്നൊടുക്കി. 1,000 കിലോ തീറ്റയുമാണ് ഇതുവരെ നശിപ്പിക്കപ്പെട്ടത്. കർഷകർക്ക് കൂടുതൽ നഷ്ടം ഉണ്ടാകാതിരിക്കാൻ സർക്കാർ പുറത്തിറക്കിയ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

പക്ഷിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതിനകം ചത്തതും കൊന്നൊടുക്കിയതുമായ പക്ഷികൾക്കും നശിപ്പിക്കപ്പെട്ട മുട്ടകൾക്കും നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ഊർജിതമാക്കിയതായി മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

പക്ഷിപ്പനി പടർന്ന അഴൂർ പഞ്ചായത്തിൽ ജാഗ്രതയും പ്രതിരോധവും തുടരുകയാണ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂർ പഞ്ചായത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികൾ, താറാവുകൾ, അരുമപ്പക്ഷികൾ എന്നിവയെ കേന്ദ്ര സർക്കാരിന്റെ മാർഗരേഖ പ്രകാരം കൊന്നൊടുക്കിത്തുടങ്ങി.

ഇറച്ചി, മുട്ട, വളം എന്നിവയുടെ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി. അഴൂർ പഞ്ചായത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ കോഴികൾ, താറാവുകൾ, അരുമപ്പക്ഷികൾ എന്നിവയുടെ കടത്ത്, വിൽപന, കൈമാറ്റം എന്നിവയും ജില്ലാ കലക്ടർ നിരോധിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനാണ് ചുമതല.

2 മാസത്തിന് മുകളിൽ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് 200 രൂപയും ചെറിയ പക്ഷികൾക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം. മുട്ട ഒന്നിന് 5 രൂപയും തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകും. ആലപ്പുഴയിൽ പത്തും കോട്ടയത്ത് ഏഴും പഞ്ചായത്തുകളിലും തിരുവനന്തപുരത്ത് അഴൂർ പഞ്ചായത്തിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.