തിരുവനന്തപുരം: പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂർ പഞ്ചായത്തിൽ കൂടുതൽ ജാഗ്രത പ്രവർത്തനങ്ങൾ ഏർപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ്. പക്ഷിപ്പനി ബാധിച്ച അഴൂർ പഞ്ചായത്തിൽ ചില നിരോധനങ്ങളും വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികൾ, താറാവുകൾ, അരുമപ്പക്ഷികൾ എന്നിവയെ കേന്ദ്ര സർക്കാർ മാർഗ്ഗരേഖ പ്രകാരം കൊന്നൊടുക്കിത്തുടങ്ങി.

ഇറച്ചി, മുട്ട, വളം എന്നിവയുടെ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.അഴൂർ പഞ്ചായത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ കോഴികൾ, താറാവുകൾ ,അരുമപ്പക്ഷികൾ എന്നിവയുടെ കടത്ത് ,വില്പന ,കൈമാറ്റം എന്നിവയും ജില്ലാ കളക്ടർ നിരോധിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീമിനാണ് പക്ഷികളെ കൊല്ലുന്നതിനും ഒഴിവാക്കുന്നതിനമുള്ള ചുമതല ഏർപ്പെടുത്തിയിരിക്കുന്നത്.

പക്ഷിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതിനകം മരണപ്പെട്ടതും കൊന്നൊടുക്കിയതമായ പക്ഷികൾക്കും നശിപ്പിക്കപ്പെട്ട മുട്ടകൾക്കും നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ഊർജിതമാക്കിയതായി മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സഹായത്തിനായി കാത്തു നില്കാതെ ആലപ്പുഴയിലും കോട്ടയത്തുമായി നാല് കോടി രൂപ കർഷകർക്ക് വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.